ന്യൂഡെൽഹി: മരടിലെ ഫ്ളാറ്റ് നിർമാതാക്കൾക്ക് എതിരായ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസ് പരിഗണിക്കുന്നതിന് മുൻപ് നൽകേണ്ട നഷ്‌ടപരിഹാര തുകയുടെ പകുതിയെങ്കിലും കെട്ടിവെച്ചില്ലെങ്കിൽ റവന്യൂ റിക്കവറിക്ക് ഉത്തരവിടുമെന്ന് സുപ്രീം കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വ്യക്‌തമാക്കിയിരുന്നു.
മരടിലെ പൊളിച്ച ഫ്ളാറ്റുകളിൽ തീറാധാരം ഇല്ലാത്തവർക്കും നഷ്‌ടപരിഹാരത്തിന് അവകാശം ഉണ്ടെന്ന സുപ്രധാന തീരുമാനം വ്യക്‌തമാക്കിയ ശേഷമായിരുന്നു കോടതി നിർദേശം. അതേസമയം, ഫ്ളാറ്റ് ഉടമകൾ ആയിരുന്നവർക്ക് നഷ്‌ടപരിഹാരത്തിന് അർഹത ഇല്ലായെന്ന് ഹോളി ഫെയ്‌ത്തിന്റെ നിർമാതാക്കൾ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്‌തു.
മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ ഉടമകൾക്ക് പ്രാഥമിക നഷ്‌ടപരിഹാരമായി 4 നിർമാതാക്കളും കൂടി നൽകേണ്ടത് 61.50 കോടി രൂപയാണ്. ഇതിൽ ആകെ ലഭിച്ചത് 4.89 കോടി മാത്രമാണെന്ന് ജസ്‌റ്റിസ് ബാലകൃഷ്‌ണൻ നായർ സമിതി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് സുപ്രീം കോടതി ഇന്ന് കേസ് പരിഗണിക്കുക.
Read also: തീവണ്ടി യാത്ര; കേരളത്തിൽ ജൂൺ മുതൽ റിസർവേഷൻ വേണ്ടിവരില്ല