തിരുവനന്തപുരം: സംസ്‌ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കും. മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് പത്ത് രൂപയാക്കി വർധിപ്പിക്കാനാണ് തീരുമാനം. ഇക്കാര്യത്തിൽ സംസ്‌ഥാന സർക്കാരിന് ഇടതു മുന്നണി യോഗത്തിന്റെ അംഗീകാരം ലഭിച്ചു. അതേസമയം, വിദ്യാർഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റമില്ല. ബസ് ചാർജ് വർധനവിന് പിന്നാലെ ഓട്ടോ-ടാക്‌സി നിരക്കും വർധിപ്പിക്കാനാണ് തീരുമാനം.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനവു മൂലമാണ് ഈയൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് ഇടതു മുന്നണി കൺവീനർ എ വിജയരാഘവൻ വ്യക്‌തമാക്കി. നേരത്തെ നിരക്ക് വർധനവിൽ അനുകൂല നിലപാട് എടുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിരുന്നു. മിനിമം ചാർജ് 12 രൂപയാക്കണം എന്നായിരുന്നു ബസ് ഉടമകളുടെ നിലപാട്. എന്നാൽ, പൊതുജനത്തിന്റെ ബുദ്ധിമുട്ട് പരമാവധി ലഘൂകരിച്ചുള്ള തീരുമാനമാണ് ഇന്ന് നടന്ന ഇടതു മുന്നണി യോഗത്തിൽ ഉയർന്ന് വന്നതെന്നും എ വിജയരാഘവൻ പറഞ്ഞു.
ബന്ധപ്പെട്ട വകുപ്പ് മന്ത്രി ഇക്കാര്യത്തിൽ കൂടുതൽ വ്യക്‌തത വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം. മിനിമം നിരക്ക് 12 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്ത് പൈസ വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു ബസ് ഉടമകൾ സംസ്‌ഥാനത്ത് സമരം നടത്തിയത്. നിരക്ക് വർധന ഉടൻ നടപ്പിലാക്കുമെന്ന സർക്കാർ ഉറപ്പിൽ സ്വകാര്യ ബസ് ഉടമകൾ സമരം പിൻവലിക്കുകയായിരുന്നു.
Most Read: ഇമ്രാൻ ഖാൻ പുറത്തേക്ക്; പ്രധാന സഖ്യകക്ഷി കൂറുമാറി