ഇസ്‌ലാമാബാദ്: അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടക്കാനിരിക്കെ പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വീണ്ടും തിരിച്ചടി. ഇമ്രാന്റെ നേതൃത്വത്തിലുള്ള പാകിസ്‌ഥാൻ തെഹ്‌രീക് ഇൻസാഫ് പാർട്ടി (പിടിഐ) സഖ്യ സർക്കാരിന്റെ പ്രധാന കക്ഷികളിലൊന്നായ മുത്തഹിദ ഖ്വാമി മൂവ്‌മെന്റ് ഓഫ് പാക്കിസ്‌ഥാന്‍ (എംക്യുഎം) കൂറുമാറി.
പ്രതിപക്ഷവുമായി എംക്യുഎം ധാരണയിലെത്തിയതായും വിവരങ്ങൾ നാളെ പുറത്തു വിടുമെന്നും പ്രതിപക്ഷത്തുള്ള പാകിസ്‌ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലവാൽ ഭൂട്ടോ ട്വീറ്റ് ചെയ്‌തു. ഇമ്രാൻ ഖാൻ പ്രധാനമന്ത്രി സ്‌ഥാനത്ത് നിന്ന് പുറത്തു പോവുമെന്ന് ഏറെക്കുറെ ഉറപ്പാക്കുന്നതാണ് സഖ്യ കക്ഷിയുടെ കൂറുമാറ്റം. 342 അംഗങ്ങളുള്ള പാകിസ്‌ഥാൻ നാഷണൽ അസംബ്‌ളിയിൽ 172 സീറ്റുകളാണ് ഭൂരിപക്ഷത്തിനാവശ്യം.
ഭരണത്തിലുള്ള പിടിഐ സഖ്യം 179 അംഗങ്ങളുടെ പിന്തുണയോടെയാണ് അധികാരത്തിലിരിക്കുന്നത്. എന്നാൽ ഇപ്പോൾ എംക്യുഎം-പി കൂറുമാറുന്നതോടെ പിടിഐയുടെ അംഗസംഖ്യ 164 ആയി ചുരുങ്ങും. പ്രതിപക്ഷ സഖ്യത്തിനാവട്ടെ 177 അംഗങ്ങളുടെ പിന്തുണ ഇപ്പോഴുണ്ട്. അവിശ്വാസ പ്രമേയം വിജയിപ്പിക്കാൻ 172 അംഗങ്ങളുടെ പിന്തുണയെ ആവശ്യമുള്ളൂ. ഇതിൽ കൂടുതൽ പിൻബലമാണിപ്പോൾ പ്രതിപക്ഷ സഖ്യത്തിനുള്ളത്.
എന്നാൽ, വിദേശ പണത്തിന്റെ ശക്‌തിയോടെ ചില ആളുകൾ സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുകയാണെന്നാണ് ഇമ്രാൻ ഖാന്റെ ആരോപണം. ഏപ്രിൽ മൂന്നിനാണ് ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷ സഖ്യം അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടക്കാനിരിക്കുന്നത്. മാർച്ച് എട്ടിനാണ് പ്രതിപക്ഷ പാർട്ടികളായ പാകിസ്‌ഥാൻ- മുസ്‌ലിം ലീഗ് നവാസ്, പാകിസ്‌ഥാൻ പീപ്പിൾസ് പാർട്ടി എന്നിവയുടെ നേതൃത്വത്തിൽ 100 അംഗങ്ങൾ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഇമ്രാൻ സർക്കാരാണെന്നാണ് ഇവർ ആരോപിച്ചത്. പാകിസ്‌ഥാൻ മുസ്‌ലിം ലീഗ്, പാകിസ്‌ഥാൻ പീപ്പിൾസ് പാർട്ടി, അവാമി നാഷണൽ പാർട്ടി, ജമാഅത്ത് ഉലമ ഇസ്‌ലാം എന്നീ പ്രതിപക്ഷ പാർട്ടികളാണ് ഇമ്രാനെ പുറത്താക്കാനുള്ള പാകിസ്‌ഥാൻ ഡെമോക്രാറ്റിക് മൂവ്‌മെന്റിന് കീഴിൽ അണിനിരന്നിരിക്കുന്നത്.
Most Read: 110 ദിവസം, 6,000 കിലോമീറ്റർ; ലോക റെക്കോർഡിലേക്ക് നടന്നുകയറി സൂഫിയ