തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ അവയവമാറ്റം വൈകിയതിനെ തുടർന്ന് വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി. സംഭവം അടിയന്തിരമായി അന്വേഷിച്ചു റിപ്പോർട് നൽകാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി.
വീഴ്‌ച വരുത്തിയവർക്ക് എതിരെ കർശന നടപടി സ്വീകരിക്കും. സംഭവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തിരമായി ഉടൻ തന്നെ വിളിച്ചു ചേർക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്നലെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവമാറ്റം വൈകിയതതിനെ തുടർന്ന് വൃക്ക മാറ്റിവെച്ച രോഗി മരിച്ചത്.
കൊച്ചിയിൽ നിന്ന് വൃക്ക എത്തിച്ചിട്ടും ശസ്‌ത്രക്രിയ നാല് മണിക്കൂർ വൈകിയെന്നാണ് പരാതി. ഇന്നലെ വൈകിട്ട് അഞ്ചരക്ക് വൃക്ക എത്തിച്ചെങ്കിലും ശസ്‌ത്രക്രിയ തുടങ്ങിയത് ഒൻപതരക്കാണ്. എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്ന് പോലീസ് അകമ്പടിയോടെയാണ് വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചത്.
സർക്കാർ വഴി നടക്കുന്ന മരണാനന്തര അവയവദാനത്തിലൂടെ ലഭിച്ച വൃക്കയായിരുന്നു ഇത്. എന്നാൽ, രോഗിയെ കൃത്യ സമയത്ത് തയ്യാറാക്കാനും ശസ്‌ത്രക്രിയ നടത്താനും വൈകിയെന്നാണ് ബന്ധുക്കൾ ഉന്നയിക്കുന്ന ആരോപണം. 54 വയസുള്ള രോഗിക്കാണ് വൃക്കമാറ്റിവെക്കൽ ശസ്‌ത്രക്രിയ നടത്തിയത്. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്‌ച സംഭവിച്ചുവെന്നാണ് ആരോപണം.
മെഡിക്കൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം, വൃക്ക മാറ്റിവെക്കൽ ശസ്‌ത്രക്രിയക്ക് മുമ്പ് രോഗിക്ക് ഡയാലിസിസ് നടത്തണമെന്നും അതിനെ തുടർന്നുണ്ടായ കാലതാമസമാണ് ശസ്‌ത്രക്രിയ വൈകാൻ ഇടയാക്കിയതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Most Read: നിങ്ങളുടെ സുഹൃത്ത് അബ്ബാസിനോട് ഇക്കാര്യം ചോദിക്കൂ; മോദിയെ പരിഹസിച്ച് ഒവൈസി