ന്യൂഡെല്‍ഹി: ഇസ്രയേല്‍ എംബസിക്ക് സമീപം നടന്ന സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തില്‍ രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം. അര്‍ധസൈനിക വിഭാഗമായ സിഐഎസ്എഫ് വിമാനത്താവളങ്ങള്‍, പ്രമുഖ സ്‌ഥാപനങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവക്ക് ജാഗ്രതാ നിര്‍ദേശം കൈമാറി. സുരക്ഷ ശക്‌തമാക്കാന്‍ നടപടികള്‍ സ്വീകരിച്ചതായും സിഐഎസ്എഫ് അറിയിച്ചു.
അതീവ സുരക്ഷാ മേഖലയായ ഇസ്രായേല്‍ എംബസിയുടെ 50 മീറ്റര്‍ അകലെ ഇന്ന് വൈകുന്നേരം ആയിരുന്നു സ്‌ഫോടനം നടന്നത്. എംബസിക്കു സമീപം നടപ്പാതയിലാണ് ചെറിയ സ്‌ഫോടനം ഉണ്ടായത്.
ഡെല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. ആളപായം ഉള്ളതായി ഇതുവരെയും സ്‌ഥിരീകരണമില്ല. പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്‌ഫോടനത്തില്‍ അഞ്ച് വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചതായാണ് വിവരം. ഡെല്‍ഹിയിലെ എംപിമാര്‍ അടക്കമുള്ളവര്‍ താമസിക്കുന്ന മേഖലയാണിത്. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ പങ്കെടുത്ത റിപ്പബ്ളിക് ദിന സമാപന പരിപാടികള്‍ നടന്ന വിജയ ചൗക്കില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
Read Also: ‘കുടുംബത്തിലെ ഒരാളെ ഡെൽഹി അതിർത്തിയിലേക്ക് അയക്കൂ’; കർഷകരോട് അഭ്യർഥനയുമായി യോഗേന്ദ്ര യാദവ്