ഗാസിയാബാദ്: രാജ്യത്ത് അലയടിക്കുന്ന കർഷക സമരത്തിന്റെ ഭാഗമാകാൻ ഒരു കുടുംബാംഗത്തെ ഡെൽഹി അതിർത്തിയിലേക്ക് അയക്കാൻ കർഷകരോട് ആഹ്വാനം ചെയ്‌ത് സ്വരാജ് ഇന്ത്യ ചീഫ് യോഗേന്ദ്ര യാദവ്. കേന്ദ്ര സർക്കാരിന്റെകാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡെൽഹി-ഗാസിയാബാദ് അതിർത്തിയിൽ കർഷകരോട് സംസാരിക്കുക ആയിരുന്നു യോഗേന്ദ്ര യാദവ്.
കർഷകർ സമരത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥും ഉൾപ്പടെയുള്ള എല്ലാവരും ഇത് ശ്രദ്ധാപൂർവ്വം കേൾക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാത്രവുമല്ല കർഷക നേതാക്കൾക്കെതിരെ ഡെൽഹി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട് എന്നും യുഎപിഎ പ്രകാരം ഇവർക്കെതിരെ കേസെടുക്കാനാണ് സർക്കാരിന്റെയും പോലീസിന്റെയും നീക്കമെന്നും യാദവ് പറഞ്ഞു.
‘അവർ ഞങ്ങൾക്കുമേൽ യുഎപിഎയുടെ ചുമത്തുമെന്ന് പറയുന്നു. അവർ ഞങ്ങളെ (യൂണിയൻ നേതാക്കളെ) പല കേസുകളിലും കുടുക്കുന്നു. അവർ ഞങ്ങൾക്കെതിരെ രാജ്യത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന കുറ്റവാളിക്കുമേൽ ചുമത്തുന്ന ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഞങ്ങൾക്കെതിരെ നോട്ടീസ് നൽകേണ്ടതില്ല. ഞങ്ങൾ ഇവിടെ നിൽക്കുകയാണ്. രാകേഷ് ടിക്കൈറ്റ് രാജ്യത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നില്ല,’ അദ്ദേഹം വ്യക്‌തമാക്കി.
അതേസമയം റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിലും ഡെൽഹിയിലെ തെരുവുകളിലും നടന്ന അക്രമങ്ങൾക്ക് പിന്നിൽ കർഷക യൂണിയനുകൾ അല്ലെന്ന് സ്വരാജ് ഇന്ത്യ ചീഫ് ആവർത്തിച്ചു. എന്നിരുന്നാലും അക്രമ സംഭവങ്ങളുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷക സമരത്തിൽ അണിനിരക്കാൻ കുടുംബാംഗത്തെ പ്രതിഷേധ നഗരിയിലേക്ക് അയക്കണമെന്നും യോഗേന്ദ്ര യാദവ് അഭ്യർഥിച്ചു.
Read Also: ഇസ്രയേൽ എംബസിക്ക് സമീപം സ്‌ഫോടനം; ആളപായമില്ല