അബുദാബി: ഓപ്പണര്‍ ശിഖര്‍ ധവാന്റെ ബാറ്റിംഗ് കരുത്തിനൊപ്പം മാര്‍കസ് സ്‌റ്റോയിനിസിന്റെ പിന്തുണയും അവസാന ഓവറുകളിലെ ഷിംറോണ്‍ ഹെറ്റ്മീറിന്റെ വെടിക്കെട്ടും ചേര്‍ന്നപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് മികച്ച സ്‌കോര്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡല്‍ഹി നിശ്‌ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്‌ടത്തില്‍ 189 റണ്‍സ് എടുത്തു. ധവാന്‍ 49 പന്തില്‍ 78 റണ്‍സ് നേടി. സ്‌റ്റോയിനിസ് (38), ഹെറ്റ്മീര്‍ (22 പന്തില്‍ പുറത്താകാതെ 42) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡല്‍ഹി ശിഖര്‍ ധവാനൊപ്പം മാര്‍ക്കസ് സ്‌റ്റോയിനിസിനെ ഓപ്പണിംഗിന് ഇറക്കിയ പരീക്ഷണം വിജയമാകുക ആയിരുന്നു. ആദ്യ രണ്ട് ഓവറുകളില്‍ പ്രതിരോധിച്ച് കളിച്ചെങ്കിലും പിന്നീട് ഇരുവരും ആക്രമിച്ച് കളിച്ചതോടെ 5 ഓവറില്‍ ഡല്‍ഹി 50 കടന്നു. 9ആം ഓവറില്‍ ടീം സ്‌കോര്‍ 86ല്‍ നില്‍ക്കെ സ്‌റ്റോയിനിസിനെ മടക്കി റാഷിദ് ഖാനാണ് ഈ കൂട്ടുകെട്ട് ഭേദിച്ചത്. ക്ളീൻ ബൗള്‍ഡായി മടങ്ങുമ്പോള്‍ ഓസ്‌ട്രേലിയന്‍ താരം 27 പന്തില്‍ നിന്ന് 38 റണ്‍സ് നേടിയിരുന്നു.
സ്‌റ്റോയിനിസിന്റെ മടക്കം ബാധിക്കാതെ കളിച്ച ധവാന്‍ ഇതിനിടെ 26 പന്തില്‍ നിന്ന് 2 സിക്‌സും 5 ഫോറും ഉള്‍പ്പെടെ അര്‍ധ സെഞ്ചുറി തികച്ചു. സ്‌റ്റോയിനിസിന് പകരം വന്ന ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ധവാനും ചേര്‍ന്ന് ഡല്‍ഹി സ്‌കോര്‍ 10 ഓവറില്‍ 100 കടത്തി. രണ്ടാം സ്‌പെല്ലില്‍ ജേസണ്‍ ഹോള്‍ഡര്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ (21) മനീഷ് പാണ്ഡെയുടെ കൈയില്‍ എത്തിച്ച് ഡല്‍ഹിയുടെ രണ്ടാം വിക്കറ്റ് വീഴ്‌ത്തി. സന്ദീപ് ശര്‍മയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ധവാന്‍ പുറത്തായത്. ഹൈദരാബാദിനായി റാഷിദ് ഖാന്‍, സന്ദീപ് ശര്‍മ, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
Read Also: വിവാദങ്ങള്‍ക്ക് വിട; ഓസ്ട്രേലിയന്‍ പര്യടനത്തില്‍ രോഹിത്തും ടീമിനൊപ്പം ചേരും