ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമത്തിനെതിരെ കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന ‘ഡെൽഹി ചലോ’ മാർച്ചിന് തുടക്കമായി. രാജ്യവ്യാപക പ്രക്ഷോഭത്തിൽ പങ്കാളികളായി വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഡെൽഹി ലക്ഷ്യമിട്ട് പ്രകടനം ആരംഭിച്ചു.
പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്‌ഥാൻ, മധ്യപ്രദേശ്, കർണാടക, മഹാരാഷ്‌ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ ഡെൽഹിയിലേക്കു പുറപ്പെട്ടു. എന്നാൽ കർഷകർ ഡെൽഹിയിൽ എത്തുന്നത് തടയാൻ പഞ്ചാബ് – ഹരിയാന അതിർത്തിയും ഹരിയാന-ഡെൽഹി അതിർത്തിയും അടച്ച് പ്രതിരോധം തീർത്തിരിക്കുകയാണ് പോലീസ്. ഹരിയാനയിലെ പല മേഖലകളിലും കർഷകർ എത്തുന്നത് തടയാൻ നിരോധനാജ്‌ഞ പ്രഖ്യാപിച്ചതായി സർക്കാർ അറിയിച്ചു.
അതേസമയം ബിഹാറിൽ പ്രതിപക്ഷ എംഎൽഎമാർ നിയമസഭക്കു മുന്നിൽ ധർണ നടത്തും. ജാർഖണ്ഡിൽ കർഷക സംഘടനകളുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്കു പ്രകടനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. തെലങ്കാന, ആന്ധ്ര പ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്‌ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും.
ഹരിയാനയില്‍ കര്‍ഷക നേതാക്കളെ പോലീസ് ഇന്നലെ കൂട്ടമായി അറസ്‌റ്റ് ചെയ്‌തിരുന്നു. ഹരിയാനയിൽ നിന്ന് പുറപ്പെട്ട കർഷകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്‌തിരുന്നു. എന്നാൽ നേതാക്കളെ അറസ്‌റ്റ് ചെയ്‌തെങ്കിലും സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് അഖിലേന്ത്യാ കർഷക സമര ഏകോപന സമിതി അറിയിച്ചു.
Also Read: ദേശീയ പണിമുടക്ക് ആരംഭിച്ചു
അഖിലേന്ത്യാ കിഷന്‍ സംഘര്‍ഷ കോ ഓഡിനേഷന്‍ കമ്മിറ്റി (AIKSCC), രാഷ്‌ട്രീയ കിസാന്‍ മഹാസംഘ് എന്നിങ്ങനെ വിവിധ കര്‍ഷക സംഘനകളാണ് മാര്‍ച്ച് പ്രഖ്യാപിച്ചത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 500ലേറെ കര്‍ഷക സംഘടനകള്‍ കേന്ദ്ര നിയമത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഈ സംഘടനകളെയെല്ലാം ഏകോപിപ്പിക്കുന്നതിനായി ഒരു ഏഴംഗ കമ്മിറ്റിയും നിലവിലുണ്ട്. മാർച്ച് നടത്താൻ അനുമതി തേടിയുള്ള എല്ലാ അപേക്ഷകളും പോലീസ് തള്ളിയെങ്കിലും ഡെൽഹിയിൽ എത്തുക എന്ന ലക്ഷ്യത്തോടെ കർഷകർ യാത്ര തുടരുകയാണ്.