ന്യൂഡെൽഹി: സൗജന്യ റേഷൻ പദ്ധതി അടുത്ത ആറ് മാസത്തേക്ക് കൂടി നീട്ടിയതായി ഡെൽഹി സർക്കാർ. രാജ്യത്തെ പണപ്പെരുപ്പം അതിന്റെ ഉച്ചസ്‌ഥായിയിലാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരി മൂലം പലർക്കും ജോലി നഷ്‌ടമായെന്നും നിരവധി ആളുകൾ ഭക്ഷണം കണ്ടെത്താൻ പോലും കഴിയാത്ത നിലയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘പണപ്പെരുപ്പം അതിന്റെ ഉച്ചസ്‌ഥായിയിലാണ്. സാധാരണക്കാരൻ രണ്ട് നേരത്തെ ഭക്ഷണം പോലും കണ്ടെത്താൻ പാടുപെടുകയാണ്. കോവിഡ് കാരണം നിരവധി പേർക്ക് ജോലി നഷ്‌ടപ്പെട്ടു. പാവപ്പെട്ടവർക്ക് സൗജന്യ റേഷൻ വിതരണം ചെയ്യുന്ന പദ്ധതി പ്രധാനമന്ത്രി ദയവായി നീട്ടുക. ഡെൽഹി സർക്കാർ സൗജന്യ റേഷൻ പദ്ധതി അടുത്ത ആറ് മാസത്തേക്ക് നീട്ടുകയാണ്,’ അദ്ദേഹം ട്വീറ്റ് ചെയ്‌തു.
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) നീട്ടാൻ കേന്ദ്രസർക്കാരിന്റെ നിർദ്ദേശമില്ലെന്ന് ഭക്ഷ്യ സെക്രട്ടറി സുധാൻഷു പാണ്ഡെ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് കെജ്‌രിവാളിന്റെ പരാമർശം. സൗജന്യ റേഷൻ പദ്ധതി അടുത്ത ആറ് മാസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കെജ്‌രിവാൾ കത്തയച്ചിട്ടുണ്ട്.
പിഎംജികെഎവൈയിലൂടെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ വരുന്ന എല്ലാ ഗുണഭോക്‌താക്കൾക്കും 5 കിലോ അധിക ഭക്ഷ്യധാന്യം നൽകുന്നുണ്ട്. എന്നാൽ ഈ പദ്ധതി നീട്ടാൻ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശമില്ലെന്നായിരുന്നു ഭക്ഷ്യ സെക്രട്ടറി അറിയിച്ചത്.
Most Read: തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്‌ച; ജി സുധാകരനെതിരെ നടപടി