ന്യൂഡെൽഹി: മന്ത്രിമാരുടെ അറസ്‌റ്റിനെ ചൊല്ലിയുള്ള ആം ആദ്‌മി പാർട്ടി – ബിജെപി പോര് കടുക്കുന്നു. ഡെൽഹി ഉപപ്രധാനമന്ത്രി മനീഷ് സിസോദിയയും കേസുകളുടെ പേരിൽ അറസ്‌റ്റ് ചെയ്യപ്പെടാമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ തുറന്നടിച്ചു.
കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് മനീഷ് സിസോദിയയെ അറസ്‌റ്റ് ചെയ്യാൻ നിർദ്ദേശം നൽകിക്കഴിഞ്ഞു എന്നാണ് കെജ്‍രിവാൾ പറയുന്നത്. കേന്ദ്ര സർക്കാരിന്റെ ജയിൽ രാഷ്‌ട്രീയം തനിക്ക് മനസിലാകുന്നില്ലെന്നും കെജ്‍രിവാൾ പറയുന്നു.
“ഞാൻ പ്രധാനമന്ത്രിയോട് പറയുകയാണ്, ഞങ്ങളെ എല്ലാവരെയും അറസ്‌റ്റ് ചെയ്യൂ. മനീഷ് സിസോദിയയെ അറസ്‌റ്റ് ചെയ്യാൻ കേന്ദ്ര ഏജൻസികൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു,” കെജ്‍രിവാൾ പുറത്തുവിട്ട വീഡിയോയിൽ പറയുന്നു.
മെയ് 30നാണ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദ്രജയിനെ ഇഡി അറസ്‌റ്റ് ചെയ്‌തത്. ഷെല്‍ കമ്പനികളിലൂടെ അനധികൃതമായി പണം കൈപ്പറ്റിയെന്ന കേസിലാണ് അറസ്‌റ്റ്.
4.81 കോടിയുടെ കള്ളപ്പണ ഇടപാടില്‍ സത്യേന്ദ്ര ജെയിൻ പങ്കുചേര്‍ന്നെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരിക്കുന്നത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിലില്‍ സത്യേന്ദ്ര ജെയിനിന്റേയും ബന്ധുക്കളുടേയും ഉടമസ്‌ഥതയിലുള്ള ചില സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. ഇതിൽ നടത്തിയ അന്വേഷണത്തിലാണ് സത്യേന്ദ്ര ജെയിൻ തന്നെയാണ് ഇടപാടുകള്‍ക്ക് പിന്നിലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ഥിരീകരിക്കുന്നത്.
ഇയാളുടെ നേതൃത്വത്തില്‍ ചില വ്യാജകമ്പനികള്‍ വഴി കൊല്‍ക്കത്തയിലെ ഒരു സ്‌ഥാപനത്തിലേക്ക് പണമെത്തിച്ചെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരിക്കുന്നത്. പഞ്ചാബിലെ സംഭവങ്ങൾക്ക് പിന്നാലെ ആം ആദ്‌മി പാർട്ടിയെ കൂടുതല്‍ പ്രതിരോധത്തിൽ ആക്കുന്നതായിരുന്നു ഈ അറസ്‌റ്റ്.
Most Read: നാഷണൽ ഹെറാൾഡ് കേസ്; രാഹുൽഗാന്ധി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല