ഡെൽഹി: ഡെൽഹിയിൽ 18 മുതൽ 44 വയസ് വരെ പ്രായമുള്ളവരുടെ കോവിഡ് വാക്‌സിനേഷൻ നിർത്തിവെച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. വാക്‌സിൻ ക്ഷാമത്തെ തുടർന്നാണ് നടപടി. വാക്‌സിൻ ലഭ്യമല്ലാത്തതിനാൽ കർണാടകയും 18- 44 പ്രായക്കാരുടെ വാക്‌സിനേഷൻ താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.
‘ഡെൽഹി വാക്‌സിൻ ക്ഷാമം നേരിടുകയാണ്. 18 മുതൽ 44 വയസ് വരെ പ്രായക്കാർക്കുള്ള വാക്‌സിൻ ഡോസുകൾ ഇന്ന് വൈകുന്നേരത്തോടെ തീരും. നാളെ മുതൽ ഇവർക്കായുള്ള എല്ലാ വാക്‌സിനേഷൻ സെന്ററുകളും അടച്ചിടും’. മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ വാക്‌സിൻ ഡോസുകൾ ആവശ്യപ്പെട്ട് കെജ്‌രിവാൾ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.
‘പ്രതിമാസം ഡെൽഹിക്ക് വേണ്ടത് 60 ലക്ഷം ഡോസ് വാക്‌സിനാണ്. എന്നാൽ മെയ് മാസം ലഭിച്ചത് 16 ലക്ഷം മാത്രമാണ്. ജൂണിൽ 8 ലക്ഷം ഡോസ് വാക്‌സിൻ മാത്രമേ നൽകൂ എന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. 18 മുതൽ 44 വരെ പ്രായമുള്ളവർക്ക് 2.5 കോടി വാക്‌സിൻ ആവശ്യമുണ്ട്. പ്രതിമാസം 8 ലക്ഷം വാക്‌സിൻ തന്നാൽ വാക്‌സിനേഷൻ പൂർത്തിയാക്കാൻ 30 മാസമെങ്കിലും എടുക്കും. അപ്പോഴേക്കും നിരവധി പേർ കോവിഡ് ബാധിച്ച് മരിക്കും’. മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും വിദേശ മരുന്ന് കമ്പനികൾക്ക് ഇന്ത്യയിൽ വാക്‌സിൻ നിർമിക്കാനുള്ള അനുമതി നൽകണമെന്നും അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടു.
Also Read: കോവിഡ് നിയന്ത്രണവിധേയം; മധ്യപ്രദേശിൽ ജൂൺ ഒന്ന് മുതൽ ലോക്ക്ഡൗൺ ഉണ്ടാകില്ല