ന്യൂഡെൽഹി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി ഡെൽഹി. ആളുകൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. മാസ്‌ക് സുരക്ഷാ കവചം ആണെന്നും, കാറിൽ തനിച്ച് സഞ്ചരിക്കുന്ന ആളുകൾ ഉൾപ്പടെ മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും ഡെൽഹി ഹൈക്കോടതി ഉത്തരവിട്ടു. രോഗവ്യാപനം ഒരു പരിധി വരെ തടയുന്നതിന് പൊതുയിടങ്ങളിൽ ആളുകൾ മാസ്‌ക് ധരിക്കുന്നത് ഗുണം ചെയ്യുമെന്നും കോടതി വ്യക്‌തമാക്കി.
വീടുകളിൽ മുതിർന്ന പൗരൻമാർ ഉണ്ടെങ്കിൽ മറ്റുള്ളവർ വീടിനുള്ളിലും മാസ്‌ക് ധരിക്കണമെന്നും, മാസ്‌ക് ധരിക്കാതെ ആരും പുറത്തിറങ്ങരുതെന്നും കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട് ചെയ്യുന്നിടമാണ് ഡെൽഹി. അതിനാൽ തന്നെ രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ കർശന നിർദേശങ്ങൾ ഹൈക്കോടതി നൽകിയിരിക്കുന്നത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും പ്രതിദിന രോഗബാധ ഒരു ലക്ഷം കടന്നു. 1,15,736 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗം സ്‌ഥിരീകരിച്ചത്. ഒപ്പം തന്നെ 630 ആളുകൾ കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്‌തു.
Read also : മൻസൂറിന്റെ കൊലയ്‌ക്ക് പിന്നിൽ രാഷ്‌ട്രീയ പക; 11 പേർക്ക് പങ്കെന്ന് കമ്മീഷണർ