കണ്ണൂർ: കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ വെട്ടി കൊലപ്പെടുത്തിയതിന് പിന്നിൽ രാഷ്‌ട്രീയ പകയെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ. സംഭവത്തിൽ പതിനൊന്നിൽ അധികം പേർക്ക് പങ്കുണ്ട്. ഇതിനോടകം ഒരാളെ കസ്‌റ്റഡിയിൽ എടുത്തു. മറ്റ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കമ്മീഷണർ വ്യക്‌തമാക്കി.
കൊലക്ക് പിന്നിൽ ആസൂത്രണമുണ്ടെന്ന മൻസൂറിന്റെ കുടുംബത്തിന്റെ ആരോപണം കൃത്യമായി പരിശോധിക്കും. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കൂ എന്നും കമ്മീഷണർ പറഞ്ഞു.
കേസിൽ ഒരു സിപിഎം പ്രവർത്തകനാണ് നിലവിൽ കസ്‌റ്റഡിയിൽ ആയിരിക്കുന്നത്. മൻസൂറിന്റെ അയൽവാസി കൂടിയായ ഷിനോസിനെയാണ് പോലീസ് പിടികൂടിയത്. ആക്രമണത്തിൽ നേരിട്ട് പങ്കുള്ള പതിനൊന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ടാലറിയാവുന്ന 14 പേർക്കെതിരെ കേസെടുക്കും.
ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. മൻസൂറിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം ബോംബ് എറിഞ്ഞ് ഭീതി പരത്തിയ ശേഷം പുറത്തിറങ്ങിയ മൻസൂറിനെ വെട്ടി പരിക്ക് ഏൽപ്പിക്കുകയായിരുന്നു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ സിപിഎം-ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.
മൻസൂറിന്റെ സഹോദരൻ മുഹ്‌സിനും പരിക്കേറ്റിരുന്നു. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.
Also Read: ലീഗ് പ്രവർത്തകന്റെ കൊലപാതകം; സോഷ്യൽ മീഡിയയിൽ മുന്നറിയിപ്പ് നൽകിയതിന് ശേഷമെന്ന് കുഞ്ഞാലിക്കുട്ടി