ന്യൂഡെൽഹി : സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രേറ്റ തന്‍ബര്‍ഗിന്റെ ടൂൾ കിറ്റുമായി ബന്ധപ്പെട്ട കേസിൽ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ച് ഡെൽഹി പോലീസ്. കാർഷിക ബില്ലുകൾക്കെതിരെ രാജ്യത്ത് നടക്കുന്ന സമരത്തിനും, അതിനോടനുബന്ധിച്ച് രാജ്യത്ത് നടക്കുന്ന കലാപങ്ങൾക്കും വിദേശസഹായം ലഭിക്കുന്നുണ്ടോ എന്ന് പോലീസ് സംശയിക്കുന്ന സാഹചര്യത്തിലാണ് സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കാൻ ഡെൽഹി പോലീസ് തീരുമാനിച്ചത്.
നികിത ജേക്കബ്, ശാന്തനു, ദിഷ രവി എന്നിവരുടെയും, കര്‍ഷക സമരം നടത്തുന്ന നേതാക്കളുടെയും സാമ്പത്തിക ഇടപാടുകളിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇവരുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ പോലീസ് പരിശോധനക്ക് വിധേയമാക്കും. കഴിഞ്ഞ ഒരു വര്‍ഷത്തെ ഇടപാടുകളാണ് പോലീസ് പരിശോധിക്കാൻ തീരുമാനിച്ചത്.
ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട് നികിത ജേക്കബിനും ശാന്തനുവിനും കഴിഞ്ഞ ദിവസം ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. മുംബൈ ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. എന്നാൽ നികിതക്ക് ജാമ്യം അനുവദിക്കുന്നതിനെ ശക്‌തമായി എതിർത്ത് ഡെൽഹി പോലീസ് രംഗത്ത് വന്നിരുന്നു. ഡെൽഹി കോടതി അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ച കേസിൽ മുംബൈ ഹൈക്കോടതിക്ക് ഇടക്കാല ജാമ്യം അനുവദിക്കാൻ സാധിക്കില്ലെന്നാണ് ഡെൽഹി പോലീസ് വ്യക്‌തമാക്കിയത്. എന്നാൽ മുംബൈ ഹൈക്കോടതി ഇത് അംഗീകരിച്ചില്ല. ഇടക്കാല സംരക്ഷണം നൽകാൻ മുംബൈ ഹൈക്കോടതിക്കും അധികാരമുണ്ടെന്നാണ് ഹൈക്കോടതി വ്യക്‌തമാക്കിയത്.
Read also : സണ്ണി ലിയോണിന് എതിരായ കേസ്; ഇന്ന് പരാതിക്കാരന്റെ മൊഴിയെടുക്കും