ന്യൂഡെൽഹി: ഡെൽഹി കലാപവുമായി ബന്ധപ്പെട്ട് ഡെൽഹി നിയമസഭാ സമിതി നൽകിയ നോട്ടീസ് ചോദ്യം ചെയ്‌ത് ഫേസ്ബുക്ക് വൈസ് പ്രസിഡണ്ട് അജിത് മോഹൻ സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്‌റ്റിസുമാരായ സഞ്‌ജയ് കൗൾ, ദിനേശ് മഹേശ്വരി, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുന്നത്.
കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗങ്ങൾ പ്രചരിച്ചതിൽ ഫേസ്ബുക്കിന്റെ പങ്ക് കണ്ടെത്താനാണ് ഫേസ്ബുക്ക് വൈസ് പ്രസിഡണ്ടായ അജിത് മോഹനെ വിളിച്ചു വരുത്താൻ നിയമസഭയുടെ സമാധാന സമിതി തീരുമാനിച്ചത്. എന്നാൽ രാജ്യതലസ്‌ഥാനത്തെ ക്രമസമാധാനം കേന്ദ്ര സർക്കാരിന്റെ മാത്രം പരിധിയിൽ വരുന്ന വിഷയമാണെന്ന് ഹരജിക്കാരൻ പറയുന്നു.
സംഭവത്തിൽ ഇത്തരമൊരു അന്വേഷണം നടത്താനോ, ഡെൽഹി കലാപത്തിൽ ഫേസ്ബുക്കിന് പങ്കുണ്ടെന്ന് തീരുമാനിക്കുന്നതിനോ നിയമസഭാ സമിതിക്ക് അധികാരമില്ലെന്ന് ഫേസ്ബുക്കിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി വാദിച്ചിരുന്നു.
കേന്ദ്രസർക്കാരും ഫേസ്ബുക്കിനോട് ചേർന്നു നിൽക്കുന്ന സമീപനമാണ് കോടതിയിൽ സ്വീകരിച്ചത്. എന്നാൽ, സാക്ഷികളെ വിളിച്ചുവരുത്താൻ അധികാരമുണ്ടെന്ന നിലപാടാണ് നിയമസഭാ സമിതി എടുത്തത്.
2020 ഫെബ്രുവരി 23നാണ് വടക്ക്-കിഴക്കൻ ഡെൽഹിയിൽ സിഎഎ വിരുദ്ധ പ്രക്ഷോഭകരും, സിഎഎ അനുകൂലികളും തമ്മിൽ ഏറ്റുമുട്ടിയത്. 53 പേർക്ക് കലാപത്തിൽ ജീവൻ നഷ്‌ടപ്പെട്ടിരുന്നു. ഏകദേശം ഇരുന്നൂറിൽ അധികം പേർക്കാണ് കലാപത്തിൽ പരിക്കേറ്റത്. ഇതിന് പിന്നാലെ കലാപ സമയത്ത് വിദ്വേഷം പടര്‍ത്തുന്ന പോസ്‌റ്റുകള്‍ ഫേസ്ബുക്ക് വഴി വ്യാപകമായി പ്രചരിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിലാണ് നിയമസഭാ സമിതി അന്വേഷണം നടത്തുന്നത്.
Read Also: കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും