ന്യൂഡെൽഹി : രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകാനും, അതിതീവ്ര വ്യാപനം ഉണ്ടാകാനും കാരണം കോവിഡിന്റെ ഡെൽറ്റ വകഭേദമാണെന്ന് വ്യക്‌തമാക്കി പഠനം. ഇന്ത്യന്‍ സാര്‍സ് കോവ്2 ജീനോമിക് കണ്‍സോര്‍ഷ്യയും നാഷണല്‍ സെന്റര്‍ ഓഫ് ഡിസീസ് കണ്‍ട്രോളും ചേർന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്.
യുകെയിലെ കെന്റില്‍ ആദ്യമായി സ്‌ഥിരീകരിച്ച ആല്‍ഫ വകഭേദത്തെക്കാള്‍ അതിവ്യാപന ശേഷിയുള്ള വകഭേദമാണ് ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റയെന്ന് പഠനം സൂചിപ്പിക്കുന്നുണ്ട്. ആൽഫയേക്കാൾ 50 ശതമാനത്തിൽ അധികമാണ് ഡെൽറ്റയുടെ വ്യാപനശേഷിയെന്നാണ് കണ്ടെത്തൽ. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വ്യാപിച്ചപ്പോൾ ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടെത്തിയത് ഡെൽറ്റ വകഭേദമാണ്.
കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 12,200ൽ അധികം കോവിഡ് വകഭേദങ്ങളാണ് പഠനത്തിൽ കണ്ടെത്തിയത്. എന്നാൽ ഡെൽറ്റ വകഭേദത്തെ വച്ച് താരതമ്യം ചെയ്യുമ്പോൾ മറ്റുള്ള വകഭേദങ്ങളുടെ സാനിധ്യം പൊതുവേ കുറവാണ്. രാജ്യത്തെ എല്ലാ സംസ്‌ഥാനങ്ങളിലും ഡെൽറ്റ വകഭേദം കണ്ടെത്താനായിട്ടുണ്ട്. അതേസമയം രോഗവ്യാപനം ഏറ്റവും രൂക്ഷമായത് ന്യൂഡെല്‍ഹി, ആന്ധ്രപ്രദേശ്, ഗുജറാത്ത്, മഹാരാഷ്‌ട്ര, ഒഡീഷ, തെലങ്കാന എന്നീ സംസ്‌ഥാനങ്ങളിലായിരുന്നു.
ഇതിനൊപ്പം തന്നെ കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകളിൽ കണ്ടെത്തിയിട്ടുള്ള ബ്രേക്ക് ത്രൂ വ്യാപനത്തിനും ഡെൽറ്റ വകഭേദം കാരണമായിട്ടുണ്ടെന്ന് പഠനത്തിൽ വ്യക്‌തമാക്കുന്നുണ്ട്. എന്നാൽ ആൽഫ വകഭേദത്തിന് ഇത്തരത്തിൽ വാക്‌സിൻ സ്വീകരിച്ചവരിൽ വീണ്ടും കോവിഡ് വ്യാപനം ഉണ്ടാക്കാൻ കഴിഞ്ഞതായി കണ്ടെത്തിയിട്ടില്ല.
Read also : പ്രവാസി സംരംഭകർക്ക് മികച്ച അവസരം; 100 ശതമാനം ഉടമസ്‌ഥതയിൽ വ്യവസായ സ്‌ഥാപനം തുടങ്ങാം