ന്യൂഡെൽഹി: ഇ-കൊമേഴ്‌സ് ഭീമൻ ആമസോണിന്റെ കച്ചവട രീതികളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മൊബൈൽ റീടെയ്‌ലേഴ്‌സ് അസോസിയേഷൻ രംഗത്ത്. രാജ്യത്തെ 15,000ത്തോളം വരുന്ന മൊബൈൽ കടകളുടെ ഉടമകളാണ് ആവശ്യവുമായി പ്രധാനമന്ത്രിയെ സമീപിച്ചിരിക്കുന്നത്. ഓൺലൈൻ സ്‌മാർട് ഫോൺ വിപണനത്തിൽ പ്രതിദിന നിയന്ത്രണം വേണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ആമസോണിന്റെ രാജ്യത്തെ മുഴുവൻ പ്രവർത്തനവും അന്വേഷണത്തിന്റെ ഭാഗമായി വിലക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു. എന്നാൽ, വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസോ ആമസോൺ അധികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, ആമസോണിലെ നാല് ലക്ഷത്തോളം വരുന്ന സെല്ലർമാരിൽ 35ഓളം പേരാണ് ആകെ ഓൺലൈൻ വിപണിയുടെ മൂന്നിൽ രണ്ട് ഭാഗവും നിയന്ത്രിക്കുന്നത്. ഈ സാഹചര്യത്തിൽ ഓൺലൈൻ വഴി ഒരു സെല്ലർക്ക് പ്രതിദിനം നടത്താവുന്ന വിൽപന പരമാവധി അഞ്ച് ലക്ഷം രൂപയാക്കി നിജപ്പെടുത്തണമെന്ന ആവശ്യവും ഓൾ ഇന്ത്യ മൊബൈൽ റീടെയ്‌ലേഴ്‌സ് അസോസിയേഷൻ ഉന്നയിച്ചിട്ടുണ്ട്.
Also Read: റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടർ റാലി; കർഷകന് ജാമ്യം അനുവദിച്ച് ഡെൽഹി കോടതി