കൊൽക്കത്ത: ജനാധിപത്യം തകർക്കപ്പെടുകയാണെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മഹാരാഷ്‌ട്രയിൽ മഹാവികാസ് അഘാഡി സർക്കാരിനെ അട്ടിമറിക്കാൻ ശിവസേന എംഎൽഎമാരെ കൂട്ടുപിടിച്ച് ബിജെപി നടത്തുന്ന നീക്കങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
“ഇന്ത്യയിൽ, ഏതെങ്കിലും ജനാധിപത്യം ഇവിടെ പ്രവർത്തിക്കുന്നുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്! ജനാധിപത്യം എവിടെ? അവർ ഒരു ജനാധിപത്യ സർക്കാരിനെ തകർത്താൽ! ജനങ്ങൾക്ക് നീതി വേണം, ഉദ്ധവ് താക്കറെക്ക് നീതി വേണം. മഹാരാഷ്‌ട്രക്ക് ശേഷം അവർ മറ്റൊരു സർക്കാരിനെ താഴെയിറക്കും,”- മമത ബാനർജി പറഞ്ഞു.
ഹവാല പണത്തിലൂടെയാണ് എംഎൽഎമാരെ വിലയ്‌ക്ക് എടുത്തിരിക്കുന്നതെന്നും മഹാരാഷ്‌ട്രയിൽ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും മമത പറഞ്ഞു. നടക്കാനിരിക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അംഗബലം ഇല്ലെന്നും അതുകൊണ്ടാണ് ‘ഹവാല പണം’ ഉപയോഗിച്ച് അധാർമികവും ഭരണഘടനാ വിരുദ്ധവുമായ രീതിയിൽ മഹാരാഷ്‌ട്ര സർക്കാരിനെ അട്ടിമറിക്കാൻ അവർ ആഗ്രഹിക്കുന്നതെന്നും അവർ അവകാശപ്പെട്ടു.
“എന്റെ പാർട്ടിയിൽ ഉള്ള 200 പേർക്ക് സിബിഐയും ഇഡിയും നോട്ടീസ് നൽകിയിട്ടുണ്ട്. ബിജെപിക്ക് ഒന്നും സംഭവിച്ചിട്ടില്ല. അവരുടെ പണത്തിന് പരിധിയില്ല, അത് ഹവാലയല്ലേ? ഭരണകക്ഷി എംഎൽഎമാരെ വിലയ്‌ക്ക് വാങ്ങുന്നത് അഴിമതിയല്ലേ?”- മമത ചോദിച്ചു.
ഇന്ന് നടക്കുന്ന ത്രിപുര ഉപതിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് വോട്ട് ചെയ്യാൻ കഴിയുന്നില്ലെന്നും പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി ആരോപിച്ചു. ത്രിപുരയിലെ അഗർത്തല, ടൗൺ ബർദോവലി, സുർമ, ജുബരാജ് നഗർ എന്നീ നാല് നിയമസഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ത്രിപുരയിൽ ജനങ്ങൾക്ക് പീഡനങ്ങൾ നേരിടേണ്ടിവരുന്നു. സംസ്‌ഥാനത്ത് (ത്രിപുര) ആളുകളെ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ല, എന്നാൽ ബംഗാളിൽ അവർ (ബിജെപി) ആക്രോശിക്കുകയും സിബിഐ, ഇഡി, മനുഷ്യാവകാശ കമ്മീഷനെ അയക്കുകയും ചെയ്യുന്നു,” അവർ പറഞ്ഞു.
“നിങ്ങൾ (ബിജെപി) അധികാരത്തിൽ കയറിയ അന്ന് മുതൽ പണവും കായികബലവും മാഫിയ ശക്‌തിയും കൊണ്ടാണ് കളിക്കുന്നത്. എന്നാൽ നിങ്ങൾ അധികാരത്തിൽ നിന്ന് താഴെ ഇറങ്ങിയാൽ എന്ത് സംഭവിക്കും,”- മമത ചോദിച്ചു.
Most Read: പഠനം മുടക്കിയുള്ള കുട്ടികളുടെ പരിപാടികൾ വേണ്ട; നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി