തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയിൽ ന്യായീകരിച്ചു. കോസ്‌മെറ്റിക് ചികിൽസക്ക് പോകുന്നത് തെറ്റല്ലെന്ന് വിഡി സതീശൻ സഭയിൽ പറഞ്ഞു.
സിനിമാ താരങ്ങളും സ്‌ത്രീകളും മാത്രമല്ല പുരുഷൻമാരും പോകും. വ്യാജ ഡോക്‌ടർ ആണെന്ന് അറിഞ്ഞ് ആരെങ്കിലും മുഖം കൊണ്ട് കൊടുക്കുമോ എന്ന് വിഡി സതീശൻ ചോദിക്കുന്നു. ജനപ്രതിനിധികളും മറ്റും ഫോട്ടോ എടുക്കാൻ നിന്ന് കൊടുക്കും. പിന്നീടവർ കേസുകളിൽ പെട്ടാൽ ജനപ്രതിനിധികൾക്കും ആ കച്ചവടത്തിൽ പങ്കുണ്ടെന്ന് പറയാൻ കഴിയുമോ ? പ്രതിപക്ഷ നേതാവ് ചോദിച്ചു.
മോൻസന്റെ കൂടെയുള്ള മുൻ മന്ത്രിമാരുടെ ഫോട്ടോകളും വന്നിട്ടുണ്ട്. പക്ഷേ, പ്രതിപക്ഷം അത് ആയുധമാക്കിയിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു. ഫോട്ടോ വന്നതിന്റെ പേരിൽ പൊതു പ്രവർത്തകരെ അപമാനിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും രാഷ്‌ട്രീയമായി ഉപയോഗിക്കാൻ ആണെങ്കിൽ അങ്ങനെ തന്നെ നേരിടുമെന്നും വിഡി സതീശൻ വ്യക്‌തമാക്കി.
നേരത്തെ മോൻസൺ മാവുങ്കൽ വിഷയത്തിൽ പ്രതിപക്ഷത്തെ മുഖ്യമന്ത്രി നിയമസഭയിൽ പരോക്ഷമായി പരിഹസിച്ചിരുന്നു. മോൻസൺ മാവുങ്കലിന്റെ വീട്ടിൽ പൊലീസ് ഉദ്യോഗസ്‌ഥർ പോയത് സുഖ ചികിൽസക്കല്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മോൻസനുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനത്തിന് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Read Also: ആഡംബര കപ്പലിലെ ലഹരിപാർട്ടി; രണ്ട് പേർ കൂടി കസ്‌റ്റഡിയിൽ