കോഴിക്കോട്: അവകാശികൾ എത്താത്ത നിക്ഷേപങ്ങൾ സ്വന്തം മകളുടെ അക്കൗണ്ടിലേക്ക് മാറ്റി ജീവനക്കാരിയുടെ തട്ടിപ്പ്. കേരള ബാങ്ക് കോഴിക്കോട്ടെ മുഖ്യ ശാഖയിലാണ് സംഭവം. ബാങ്കിലെ സീനിയർ അക്കൗണ്ടന്റ് ആയിരുന്ന പിടി ഉഷാദേവിയാണ് ഇടപാടുകാരുടെ പണം മകളുടെ അക്കൗണ്ടിലേക്ക് മാറ്റിയത്. അരക്കോടിയോളം രൂപ അക്കൗണ്ടിലേക്ക് മാറ്റിയതായാണ് പ്രാഥമിക നിഗമനം.
ക്‌ളെയിം ചെയ്യപ്പെടാതെ കിടന്നിരുന്ന സ്‌ഥിര നിക്ഷേപങ്ങളും ദീർഘകാലമായി ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകളിൽ നിന്നുള്ള പണവുമാണ് തട്ടിപ്പ് നടത്തിയത്. സഹകരണ ബാങ്കുകൾക്ക് നിക്ഷേപങ്ങളിൽ നൽകേണ്ടിയിരുന്ന പലിശയിനത്തിൽ 2.50 ലക്ഷം രൂപയും രണ്ട് തവണയായി മകളുടെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതേ ബാങ്കിലെ മറ്റൊരു ജീവനക്കാരിയുടെ അക്കൗണ്ടിലേക്ക് 1.25 ലക്ഷം രൂപയും മാറ്റിയിട്ടുണ്ട്. ഇത്തരത്തിൽ 50 ലക്ഷം രൂപയ്‌ക്ക് മുകളിലുള്ള തുക ഇവർ തട്ടിയെടുത്തതായാണ് വിവരം.
ബാങ്കിലെ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് പുറത്തായത്. സഹപ്രവർത്തകരുടെ കമ്പ്യൂട്ടർ ലോഗിനും പാസ്‌വേർഡും ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയതെന്നാണ് സംശയിക്കുന്നത്. തുക പാസ്സാക്കേണ്ട ഉദ്യോഗസ്‌ഥർ സീറ്റിൽ ഇല്ലാത്ത സമയം ഉഷാദേവി ഇവരുടെ കമ്പ്യൂട്ടറിൽ നിന്ന് തുക പാസാക്കി എടുക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ ഇതിന് മുൻപ് ജോലി ചെയ്‌തിരുന്ന മറ്റു ബ്രാഞ്ചുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്‌തു.
Most Read: ഒമൈക്രോൺ; അതിജാഗ്രതയിൽ സംസ്‌ഥാനം, സഹയാത്രികർ പരിശോധന നടത്തണം