കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്‌തേക്കും. ഗൂഢാലോചന കേസിലെ തെളിവ് നശിപ്പിച്ചുവെന്ന ആരോപണത്തിന്റെ അടിസ്‌ഥാനത്തിൽ ബി രാമൻപിള്ള അടക്കമുള്ള ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യുന്നത് പരിഗണനയിലാണെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.
അതേസമയം, കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു സൈബർ വിദഗ്‌ധൻ സായി ശങ്കർ ക്രൈം ബ്രാഞ്ചിന് മുൻപാകെ ഇന്ന് ഹാജരായില്ല. പോലീസ് പീഡനം ആരോപിച്ച് കാവ്യാ മാധവന്റെ മുൻ ജോലിക്കാരൻ സാഗർ വിൻസന്റ് നൽകിയ ഹരജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്. ‘
ഹൈക്കോടതി നിർദ്ദേശപ്രകാരം ദിലീപ് ഹാജരാക്കിയത് നാല് മൊബൈൽ ഫോണുകളാണ്. എന്നാൽ, ഹൈക്കോടതി രജിസ്‌ട്രിക്ക് ഇവ കൈമാറുന്നതിന് മുൻപ് തെളിവുകൾ നശിപ്പിച്ചെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. രണ്ട് മൊബൈൽ ഫോണുകളിൽ ക്രമക്കേട് നടത്തിയത് മുംബൈയിലെ ലാബിൽവെച്ചാണ്. മറ്റ് രണ്ടെണ്ണം സൈബർ വിദഗ്‌ധൻ സായിയുടെ സഹായത്തോടെ കൊച്ചിയിൽ വെച്ചാണ് ചെയ്‌തതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ ആരോപണം.
അഡ്വ.ബി രാമൻപിള്ളയുടെ ഓഫിസ്, ഒരു പഞ്ചനക്ഷത്ര ഹോട്ടൽ, ഒരു ലോഡ്‌ജ് എന്നിവിടങ്ങളിൽ വെച്ചാണ് തെളിവുകൾ നശിപ്പിച്ചത്. ഇതിനായി ഉപയോഗിച്ച സായി ശങ്കറിന്റെ ഭാര്യയുടെ പേരിലുള്ള ഐമാക്‌സ് ഡെസ്‌ക് ടോപ് കോഴിക്കോട് നടത്തിയ റെയ്‌ഡിൽ കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ സായി ശങ്കറിന് നോട്ടീസ് നൽകിയത്. എന്നാൽ, കോവിഡ് ലക്ഷണങ്ങൾ ഉള്ളതിനാൽ പത്ത് ദിവസം സാവകാശം വേണമെന്ന് സായി ക്രൈം ബ്രാഞ്ചിനെ അറിയിച്ചു.
Most Read: അഞ്ചേരി ബേബി വധക്കേസിൽ എംഎം മണി കുറ്റവിമുക്‌തൻ