വാഷിംഗ്‌ടൺ: എബോളക്ക് സമാനമായി മസ്‌തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന ചപാരെ വൈറസ് ശരീര ദ്രവങ്ങളിലൂടെ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുമെന്ന് കണ്ടെത്തൽ. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് (സിഡിസി) ഇക്കാര്യം അറിയിച്ചത്.
ചപാരെ വൈറസ് ബാധയെ തുടര്‍ന്നുണ്ടാകുന്ന അപൂര്‍വ ഗുരുതര രോഗമാണ് ചപാരെ ഹെമറേജിക് ഫീവര്‍. ഇത് ആദ്യമായി തിരിച്ചറിഞ്ഞത് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബൊളീവിയയിലാണ്. 2004ലാണ് ബൊളീവിയയില്‍ ഈ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്. തലസ്‌ഥാനമായ ലാപാസിന്റെ കിഴക്ക് സ്‌ഥിതി ചെയ്യുന്ന ചപാരെയിലാണ് ചെറിയ തോതിലുള്ള വൈറസ് വ്യാപനം കണ്ടെത്തിയത്.
വൈറസിന്റെ ഉറവിടം എലികളാണെന്നാണ് സംശയിക്കുന്നത്. പിന്നീട് ഇവ മനുഷ്യരിലേക്ക് എത്തിയതാതാവാം എന്ന് കരുതപ്പെടുന്നു. രോഗത്തിന് പ്രത്യേകിച്ച് മരുന്നില്ല. അതിനാൽ ആരോഗ്യനില വഷളാവാതിരിക്കാൻ മറ്റു മരുന്നുകൾ നൽകുക മാത്രമാണ് പോംവഴി.
2019ല്‍ ലാപാസില്‍ രണ്ട് രോഗികളില്‍നിന്ന് മൂന്ന് ആരോഗ്യ പ്രവര്‍ത്തകരിലേക്ക് രോഗം പകര്‍ന്നുവെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഒരു രോഗിയും രണ്ട് ആരോഗ്യ പ്രവര്‍ത്തകരും മരിക്കുകയും ചെയ്‌തിരുന്നു. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
Read Also: മോദിയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്‌തുള്ള ഹരജി; വിധി പറയല്‍ മാറ്റി