പാലക്കാട്: ജയിച്ചാലും തോറ്റാലും പാലക്കാട് മണ്ഡലത്തിൽ തന്നെ ഉണ്ടാകുമെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് തുടരുമെന്നും പാലക്കാട്ടെ ബിജെപി സ്‌ഥാനാർഥി ഇ ശ്രീധരൻ. മാലിന്യം, കുടിവെള്ളം എന്നിവക്ക് കൂടുതൽ ശ്രദ്ധ നൽകും. ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ എംഎൽഎ ആകുന്നതുവരെ കാത്തുനിൽക്കില്ലെന്നും ശ്രീധരൻ വ്യക്‌തമാക്കി.
വികസനം, വ്യവസായം എന്നിവയാണ് തന്റെ രാഷ്‌ട്രീയം. വോട്ട് പിടിക്കാനായി മറ്റൊരു കാര്യവും താൻ പറഞ്ഞിട്ടില്ല. പാലക്കാട് മണ്ഡലത്തിൽ താമസത്തിനും എംഎൽഎ ഓഫീസിനുമുള്ള സജ്‌ജീകരണങ്ങൾ തയാറായി കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശക്‌തമായ പ്രവർത്തന സംവിധാനം ബിജെപിക്കുണ്ട്. അതിനാൽ തിരഞ്ഞെടുപ്പിൽ തനിക്ക് വ്യക്‌തിപരമായി ഏറെ കഷ്‌ടപ്പെടേണ്ടി വന്നിട്ടില്ലെന്നും യഥാർഥ പ്രയത്‌നം ബിജെപി പ്രവർത്തകരുടേതാണെന്നും അദ്ദേഹം പറഞ്ഞു . ബിജെപിയിൽ ഏതെങ്കിലും കാര്യത്തിൽ തിരുത്തൽ വേണമെന്ന് തോന്നിയിട്ടില്ല. സംസ്‌ഥാനവും രാജ്യവും നന്നാകണമെങ്കിൽ ബിജെപിയെ പ്രോൽസാഹിപ്പിക്കണമെന്നും ഇ ശ്രീധരൻ കൂട്ടിച്ചേർത്തു.
Also read: അമിത് ഷായെയും യോഗിയെയും വധിക്കാൻ 11 ചാവേറുകളെ നിയോഗിച്ചതായി ഭീഷണി സന്ദേശം