കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിലിരിക്കെ ബിപിസിഎൽ വിൽപനയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ നിക്ഷേപം ആകർഷിച്ചു കൊണ്ട് മാത്രമല്ല വ്യവസായ അഭിവൃദ്ധി ഉണ്ടാക്കുന്നതെന്നും പൊതുമേഖലയെ ശാക്‌തീകരിച്ചു കൂടിയാണ് കേരളത്തിലെ വികസനമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ ബിപിസിഎല്ലിന്റെ പ്രൊപിലിൻ ഡെറിവേറ്റീവ് പെട്രോകെമിക്കൽ പ്രൊജക്‌ട് (പിഡിപിപി) രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.
കഴിഞ്ഞ നാലര വർഷങ്ങളായി വ്യവസായ വളർച്ചയുണ്ടാക്കാനുള്ള ശ്രമങ്ങളാണ് സംസ്‌ഥാന സർക്കാർ നടത്തുന്നത്. കേന്ദ്ര സർക്കാരുമായി വികസന പ്രവർത്തനങ്ങളിൽ സഹകരിക്കാൻ സംസ്‌ഥാന സർക്കാർ സദാ സജ്ജമാണ്. സമഗ്രവും സമതലിതവുമായ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ നാലര വർഷക്കാലമായി കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ കേന്ദ്ര നയങ്ങള്‍ക്കെതിരെ കറുത്ത ബലൂണുമായാണ് ഡിവൈഎഫ്ഐ പ്രതിഷേധിച്ചത്. 500ഓളം കറുത്ത ബലൂണുകളാണ് ഇതിന്റെ ഭാഗമായി എത്തിച്ചത്.
ചെന്നൈയിൽനിന്ന് നാവികസേനാ വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിലെത്തിയ പ്രധാനമന്ത്രി അവിടെ നിന്ന് ഹെലികോപ്റ്ററിൽ രാജഗിരി കോളേജ് ഹെലിപാഡിൽ ഇറങ്ങി. തുടർന്ന് കാറിലാണ് അമ്പലമേട് വിഎച്ച്എസ്ഇ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിലേക്ക് എത്തിയത്.
Read Also: മലപ്പുറം ലോകസഭ ഉപതിരഞ്ഞെടുപ്പ് നടക്കുക നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം