ബെംഗളൂരു: കര്‍ണാടകയില്‍ വെള്ളിയാഴ്‌ച നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ജനതാദള്‍(എസ്) എംഎല്‍എമാരായ ശ്രീനിവാസ് ഗൗഡയും ശ്രീനിവാസ് ഗബ്ബിയും കോണ്‍ഗ്രസിന് വേണ്ടി വോട്ട് ചെയ്‌തു. നാല് സീറ്റുകളിലേക്കാണ് സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നത്. നിര്‍ണായകമായ ഒരു സീറ്റിന് വേണ്ടി കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ കടുത്ത പോരാട്ടം നടക്കുന്നതിനിടയിലും ബിജെപിയെ പരാജയപ്പെടുത്താന്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള മത്സരത്തിനിടെയുമാണ് ജെഡിഎസിന്റെ കൂറുമാറിയുള്ള വോട്ട്.
മുപ്പത്തിരണ്ട് നിയമസഭാംഗങ്ങളുള്ള ജെഡിഎസിലെ രണ്ട് എംഎല്‍എമാര്‍ കൂറുമാറി വോട്ട് ചെയ്‌തതായി ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിയും സ്‌ഥിരീകരിച്ചിട്ടുണ്ട്. ജെഡിഎസിനെ പോലൊരു പൊതുജനപാര്‍ട്ടിയെ പിന്തുണക്കുന്നതിന് പകരം ബിജെപിയെ ശക്‌തിപ്പെടുത്തുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും കുമാരസ്വാമി പറഞ്ഞു.
കോണ്‍ഗ്രസിനാണ് വോട്ട് ചെയ്‌തത് എന്ന് പ്രതികരിച്ച ശ്രീനിവാസ് ഗൗഡയോട് കാരണം ചോദിച്ചപ്പോള്‍ കോണ്‍ഗ്രസിനോട് തനിക്കിഷ്‌ടമുണ്ട് എന്നായിരുന്നു മറുപടി. ജെഡിഎസില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരുമെന്ന് ഗൗഡ മുമ്പും പറഞ്ഞിരുന്നു. കോണ്‍ഗ്രസ് സ്‌ഥാനാർഥി മന്‍സൂര്‍ അലിഖാന് വോട്ടുരേഖപ്പെടുത്തണമെന്ന് ആശ്യപ്പെട്ട് തിരഞ്ഞെടുപ്പിന്റെ തലേന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ജെഡിഎസ് എംഎല്‍എമാര്‍ക്ക് കത്തെഴുതിയിരുന്നു. ബിജെപി സ്‌ഥാനാർഥിയെ പരാജയപ്പെടുത്തണമെന്ന് കോണ്‍ഗ്രസിന് ആഗ്രഹമില്ലെന്ന് കുമാരസ്വാമി കുറ്റപ്പെടുത്തുകയും കോണ്‍ഗ്രസിന്റെ തരംതാണ രാഷ്‌ട്രീയക്കളിയില്‍ നിന്ന് ജെഡിഎസ് എംഎല്‍എമാരെ അകറ്റിനിര്‍ത്താന്‍ അവരെ രഹസ്യമായി മാറ്റുകയും ചെയ്‌തിരുന്നു.
സംസ്‌ഥാനത്ത് നാല് രാജ്യസഭാ സീറ്റുകളിലേക്കായി നടന്ന തിരഞ്ഞെടുപ്പില്‍ ആറ് സ്‌ഥാനാർഥികളാണ് നാമനിർദ്ദേശം സമര്‍പ്പിച്ചിരുന്നത്. ബിജെപി മൂന്നും കോണ്‍ഗ്രസ് രണ്ടും സ്‌ഥാനാർഥികളെ നിര്‍ത്തിയിരുന്നു. രണ്ട് സീറ്റുകള്‍ ബിജെപിക്കും ഒരു സീറ്റ് കോണ്‍ഗ്രസും ഉറപ്പിച്ചിരുന്നു. നാലാമത്തെ സീറ്റിന് വേണ്ടിയായിരുന്നു മൽസരം നിലനിന്നിരുന്നത്. ജെഡിഎസിന് വിജയിക്കാമായിരുന്ന സീറ്റില്‍ കോണ്‍ഗ്രസിന് വേണ്ടി എംഎല്‍എമാര്‍ വോട്ട് മാറി ചെയ്‌തതിനെ കുമാരസ്വാമി അപലപിച്ചു. എന്നാല്‍ 2020ല്‍ കുമാരസ്വാമിയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന എച്ച്‌ഡി ദേവഗൗഡയുടെ രാജ്യസഭാംഗത്വത്തിന് സഹായിച്ച കോണ്‍ഗ്രസിന് ജെഡിഎസ് പ്രത്യുപകാരം ചെയ്യേണ്ട സമയമാണിതെന്നാണ് കോണ്‍ഗ്രസിന്റെ വാദം.
Most Read: വിമാനത്തിന് പണമില്ല, സ്വയം പെട്ടിയിൽ കയറി യുവാവിന്റെ ‘പാഴ്‌സൽ’ യാത്ര; അതിസാഹസികം