കണ്ണൂര്‍: രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്നുള്ള വിഎം സുധീരന്റെ രാജിയുടെ കാരണം എന്താണെന്ന് അറിയില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ഫോണിലൂടെയാണ് രാജിവെക്കുകയാണന്ന് തന്നെ അറിയിച്ചത്. സുധീരന്റെ കത്ത് ഓഫീസില്‍ ലഭിച്ചിട്ടുണ്ട്. അത് നോക്കിയ ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താമെന്നും അദ്ദേഹം വ്യക്‌തമാക്കി. സുധീരനുമായി ചര്‍ച്ചയുണ്ടാവുമോയെന്ന ചോദ്യത്തിന് കത്ത് നോക്കിയ ശേഷം പ്രതികരിക്കാമെന്നും സുധാകരൻ പറഞ്ഞു.
കെപിസിസിയിലെ ഏറ്റവും ഉന്നത സ്‌ഥാനങ്ങളില്‍ ഒന്നാണ് രാഷ്‌ട്രീയകാര്യ സമിതി. ശാരീരിക അസ്വസ്‌ഥതകളെ തുടർന്ന് താൻ പിൻവാങ്ങുന്നു എന്നാണ് സുധീരന്‍ അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റ സാധാരണ പ്രവര്‍ത്തനകനായി തുടരുമെന്നും വിഎം സുധീരൻ പറയുന്നു. കെ സുധാകരന്റെയും വിഡി സതീശന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമ്പോഴും താനടക്കമുള്ള മുതിര്‍ന്ന നേതാക്കളോട് വേണ്ടത്ര ചര്‍ച്ച ചെയ്യുന്നില്ല എന്നതാണ് വിഎം സുധീരന്റെ പ്രധാന പരാതി.
വിഎം സുധീരൻ രാജി വച്ചത് മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വ്യക്‌തമാക്കി. എന്തായാലും സുധീരനെ നേരിൽ കണ്ട് സംസാരിക്കും. അദ്ദേഹത്തിന്റെ രാജി നിരാശാജനകമാണ്. ഏത് സാഹചര്യത്തിലാണ് അദ്ദേഹം രാജിവച്ചതെന്ന് അറിയില്ല. എന്തെങ്കിലും സമ്മർദ്ദം മൂലമാണ് രാജിയെന്ന് കരുതുന്നില്ലെന്നും വിഡി സതീശൻ പറഞ്ഞു.
അതേസമയം സുധീരന്റെ രാജി എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ നിലപാട്. രാജി തീരുമാനം ദൗർഭാഗ്യകരമാണ്. പാർടിയെ ശക്‌തിപ്പെടുത്താൻ ഹൈക്കമാൻഡ് നടത്തുന്ന നീക്കങ്ങൾക്ക് സുധീരന്റെ രാജി പോറലേൽപ്പിക്കും. രാജിക്ക് പിന്നിലെ വികാരമെന്താണെന്ന് വ്യക്‌തമാക്കേണ്ടത് സുധീരനാണ്. രാഷ്‌ട്രീയകാര്യ സമിതിയുടെ പ്രസക്‌തി നഷ്‌ടപ്പെട്ടതാണെന്നും ഉണ്ണിത്താൻ തുറന്നടിച്ചു.
Read also: വിഎം സുധീരൻ കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവെച്ചു