ന്യൂഡെൽഹി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച നിർണായക നയ രൂപീകരണത്തിന് ആബിഐ ഒരുങ്ങുന്നു. ആപ്പുകൾ വഴി വായ്‌പ നല്‍കുന്ന സ്‌ഥാപനങ്ങൾക്ക് ആർബിഐയുടെ ഔദ്യോഗിക ടാഗ് നല്‍കുന്നതിനടക്കം ആലോചനകൾ നടക്കുന്നുണ്ട്.
ഡിജിറ്റല്‍ പണമിടപാട് വഴിയുള്ള തട്ടിപ്പുകളെ കുറിച്ച് വിശദമായി പഠിക്കാനായി കഴിഞ്ഞ ദിവസം ആർബിഐ രൂപീകരിച്ച സമിതി മൂന്ന് മാസത്തിനകം റിപ്പോർട് സമർപ്പിക്കും. സമിതിയിൽ മലയാളിയായ സൈബർ വിദഗ്‌ധൻ രാഹുൽ ശശിയടക്കം ആറംഗങ്ങൾ ആണുള്ളത്.
ഡിജിറ്റല്‍ വായ്‌പ ഇടപാടുകൾ ഉപഭോക്‌താക്കൾക്ക് ഏറെ ഉപകാരപ്രദമാണെന്ന് തന്നെയാണ് ആർബിഐയുടെ വിലയിരുത്തല്‍. എന്നാൽ ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് കൃത്യമായ നിയമങ്ങളില്ലാത്തത് തട്ടിപ്പിന് ഇടയാക്കുന്നതായാണ് ആർബിഐ കണ്ടെത്തിയത്.
വ്യാജൻമാരെ കണ്ടെത്താൻ ആർബിഐ ടാഗിംഗ് ഏർപ്പെടുത്തുന്നതിനെ കുറിച്ച് പുതുതായി രൂപീകരിച്ച സമിതി പരിശോധിക്കും. ഉപഭോക്‌താക്കളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നതിനായി കമ്പനികൾക്ക് എന്തൊക്കെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്നും സമിതി പരിശോധിക്കുന്നുണ്ട്.
ലോൺ ആപ്പ് വഴിയുള്ള തട്ടിപ്പുകൾ രാജ്യത്ത് വ്യാപകമായ സാഹചര്യത്തിലാണ് ആർബിഐയുടെ അടിയന്തര ഇടപെടൽ വിഷയത്തിൽ ഉണ്ടായത്. ആർബിഐ ആദ്യമായാണ് ഡിജിറ്റല്‍ സാമ്പത്തിക മേഖലയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ സമിതിയെ നിയോഗിച്ച് വിഷയം പഠിക്കുന്നത്.
ആർബിഐ എക്‌സിക്യുട്ടീവ് ഡയറക്‌ടർ ചെയർമാനായ സമിതിയില്‍ മലയാളി ഐടി സംരംഭകനും സൈബർ സുരക്ഷാ വിദഗ്‌ധനുമായ രാഹുൽ ശശിയടക്കം ആറുപേരാണ് ഉള്ളത്.
Read Also: കസ്‌റ്റംസിന് എതിരായ പരാതി എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറി