കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ പദ്ധതിയിട്ട കേസില്‍ നടന്‍ ദിലീപിനെതിരെ കൊലപാതക ഗൂഢാലോചന കുറ്റം കൂടി ചുമത്തി അന്വേഷണ സംഘം. നേരത്തെ ചുമത്തിയ വകുപ്പില്‍ മാറ്റം വരുത്തിയാണ് പുതിയ റിപ്പോർട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 വകുപ്പാണ് ഉള്‍പ്പെടുത്തിയത്. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധി പറയാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്‌ഥരുടെ നിര്‍ണായക നീക്കം.
അന്വേഷണ ഉദ്യോഗസ്‌ഥന്‍ ഡിവൈഎസ്‌പി ബിജു കെ പൗലോസ്, ദിലീപിനെ അറസ്‌റ്റ് ചെയ്‌ത സംഘത്തിൽ ഉണ്ടായിരുന്ന ഡിവൈഎസ്‌പി കെഎസ് സുദര്‍ശന്‍ ഉള്‍പ്പടെയുള്ള അന്വേഷണ ഉദ്യോഗസ്‌ഥരെയും പള്‍സര്‍ സുനിയെയും അപായപ്പെടുത്താന്‍ ദിലീപ് പദ്ധതിയിട്ടു എന്നതായിരുന്നു നിലവിലെ കേസ്. ബിജു കെ പൗലോസിന്റെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടപടി. ദിലീപിനെ ഒന്നാം പ്രതിയാക്കി ആറ് പേരെ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
എന്നാൽ, പോലീസ് രജിസ്‌റ്റർ ചെയ്‌ത പുതിയ ഗുഢാലോചന കേസ് കെട്ടിച്ചമച്ചതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ മുന്‍കൂര്‍ ജാമ്യം തേടിയത്. പുതിയ കേസ് കെട്ടിച്ചമച്ച് വിസ്‌താരം നീട്ടിവെക്കാന്‍ ആണ് ഉദ്യോഗസ്‌ഥര്‍ ശ്രമിക്കുന്നത് എന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു. ഒന്നാം പ്രതി ദിലീപിനൊപ്പം സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ്, സുഹൃത്ത് ശരത് അടക്കമുളള പ്രതികളും മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
Most Read: വാക്‌സിന്‍ സംരക്ഷണം; മൂന്നാം തരംഗത്തില്‍ മരണം കുറവെന്ന് ആരോഗ്യ മന്ത്രാലയം