ന്യൂഡെൽഹി: വാക്‌സിന്റെ സംരക്ഷണമുള്ളതിനാൽ കോവിഡിന്റെ മൂന്നാം തരംഗത്തിൽ മരണം വളരെ കുറവാണെന്ന് ആരോഗ്യ മന്ത്രാലയം. രോഗം ഗുരുതരമാവാതെ പിടിച്ചുനിൽക്കുന്നത് വാക്‌സിന്റെ സ്വാധീനം കൊണ്ടാണെന്ന് ഐസിഎംആർ ഡയറക്‌ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.
രണ്ടാം തരംഗവുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ മരിച്ചവരിൽ കൂടുതലും അനുബന്ധ രോഗങ്ങളുള്ളവരാണ്. അതിനാൽ, അർഹരായവർ കരുതൽ ഡോസ് നിർബന്ധമായും സ്വീകരിക്കണം. ഈ തരംഗത്തിൽ രോഗം ഗുരുതരമാവാതെ പിടിച്ചുനിൽക്കുന്നതും മരണം കുറയുന്നതും വാക്‌സിന്റെ സ്വാധീനം കൊണ്ടാണ്; ഡോ. ബൽറാം ഭാർഗവ വ്യക്‌തമാക്കി.
നിലവിൽ രാജ്യത്തെ മുതിർന്ന പൗരൻമാരിൽ 72 ശതമാനംപേർ രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുണ്ട്. 94 ശതമാനംപേർ ഒറ്റ ഡോസ് എടുത്തു. 15നും 18നും ഇടയിലുള്ള കുട്ടികളിൽ 52 ശതമാനത്തിന് ഒറ്റ ഡോസ് ലഭിച്ചു. 15 വയസിന് താഴെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്ന കാര്യം ശാസ്‌ത്രീയ പഠനങ്ങൾക്കുശേഷം തീരുമാനിക്കും. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വാക്‌സിനേഷൻ പരിപാടി പൂർത്തിയാക്കുകയാണ് ഉടനെയുള്ള ലക്ഷ്യം.
അതേസമയം മുതിർന്നവരിൽ രണ്ടാം ഡോസിന്റെ സമയമായിട്ടും അത് സ്വീകരിക്കാത്തവർ ഒട്ടേറെയുണ്ടെന്ന് നിതി ആയോഗ് അംഗം ഡോ. വികെ പോൾ ചൂണ്ടിക്കാട്ടി.
കുട്ടികളിൽ രോഗം താരതമ്യേന കുറവാണെന്നാണ് റിപ്പോട്ടുകൾ വ്യക്‌തമാക്കുന്നത്. 2020ൽ, ആകെ കോവിഡ് രോഗികളിൽ 10 ശതമാനം 19 വയസിൽ താഴെയുള്ളവരായിരുന്നു. 0.96 ശതമാനം ആയിരുന്നു (10,000 ത്തിൽ 96) മരണനിരക്ക്. 2021ൽ ഇത് 11 ശതമാനവും 0.70 ശതമാനവുമാണ് (10,000 ത്തിൽ 70 മരണം).
Most Read: സിൽവർ ലൈൻ; സാമൂഹിക ആഘാത പഠനം ഇന്ന് മുതൽ