കണ്ണൂർ: സിൽവർ ലൈൻ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം ഇന്ന് ആരംഭിക്കും. കോട്ടയം ആസ്‌ഥാനമായുള്ള കേരള വൊളണ്ടിയർ ഹെൽത്ത് സർവീസസ് ആണ് പഠനം നടത്തുന്നത്. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ പഞ്ചായത്തിലാണ് സാമൂഹിക ആഘാത പഠനത്തിന് ഇന്ന് തുടക്കം കുറിക്കുന്നത്. പദ്ധതി വരുമ്പോൾ ഭൂമി നഷ്‌ടപ്പെടുന്ന കുടുംബങ്ങളെ നേരിൽ കണ്ട് അവരുന്നയിക്കുന്ന പ്രശ്‌നങ്ങൾ കേൾക്കുകയാണ് ആദ്യ ഘട്ടത്തിലെ പ്രവർത്തനം.
ഇതിനായി ചോദ്യാവലി തയ്യാറാക്കി വൊളണ്ടിയർമാർ വീടുകളിലെത്തും. കണ്ണൂർ ജില്ലയിൽ മാത്രം കെ റെയിൽ കടന്നുപോകുന്ന 61. 7 കിലോമീറ്റർ ദൂരത്ത് 20 വില്ലേജുകളിലായി നൂറ്റി എട്ട് ഹെക്‌ടർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. വീടുകളിൽ സർവേ നടത്തിയും ജനപ്രതിനിധികളിൽ നിന്ന് അഭിപ്രായം ആരാഞ്ഞും 100 ദിവസത്തിനകം റിപ്പോർട് സമർപ്പിക്കാനാണ് ഏജൻസിക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.
ഇതിനിടെ പദ്ധതിക്കെതിരെ പലയിടങ്ങളിലും നാട്ടുകാരുടെ പ്രതിഷേധവും തുടരുകയാണ്. അങ്കമാലി പുളിയനത്ത് സിൽവർ ലൈനിനെതിരെയുള്ള സമരം ഇന്നും തുടരും. ഇന്ന് ഉദ്യോഗസ്‌ഥർ സർവേ കല്ലുകൾ നാട്ടാൻ എത്തിയാൽ തടയാനാണ് സമരസമിതിയുടെ തീരുമാനം. ഇന്നലെ 20 സർവേ കല്ലുകൾ പോലീസ് സംരക്ഷണയിൽ നാട്ടിയിരുന്നു. ഇവയെല്ലാം പിഴുതുമാറ്റാൻ വിവിധ സംഘടനകൾ ആലോചിക്കുന്നുണ്ട്. കെ റെയിൽ വിരുദ്ധ സമിതിയുടെ സംസ്‌ഥാന തലത്തിലുള്ള പ്രതിനിധികൾ ഇന്ന് പ്രദേശം സന്ദർശിക്കും.
അതേസമയം, സർവേ കല്ലുകൾ നാട്ടിയതിനെതിരെ പ്രതിഷേധം ശക്‌തമാക്കാൻ യൂത്ത് കോൺഗ്രസും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, ഇന്ന് സർവേ കല്ലുകൾ സ്‌ഥാപിക്കുന്ന പ്രവർത്തി നടത്താൻ ഇടയില്ല എന്നാണ് കെ റെയിൽ ഉദ്യോഗസ്‌ഥർ നൽകുന്ന വിവരം. ഉദ്യോഗസ്‌ഥർ ആവശ്യപ്പെട്ടാൽ പ്രതിഷേധക്കാരിൽ നിന്ന് സംരക്ഷണം നൽകുമെന്ന് ആലുവ പോലീസ് അറിയിച്ചു.
Most Read: ജില്ലകളെ മൂന്ന് വിഭാഗങ്ങളായി തിരിക്കും; നിയന്ത്രണങ്ങൾ ഇങ്ങനെ