തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്‌ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. ജില്ലകളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. രോഗികളുടെ എണ്ണം, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം തുടങ്ങിയവയെ അടിസ്‌ഥാനമാക്കിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
കാറ്റഗറി 1- എ
- ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ് ലൈൻ തീയതിയിൽനിന്ന് (ജനുവരി 1) ഇരട്ടിയാവുകയാണെങ്കിലോ ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തിൽ കൂടുതലാവുകയാണെങ്കിലോ അവ കാറ്റഗറി ഒന്നിൽ ഉൾപ്പെടും.
- നിലവിൽ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് കാറ്റഗറി ഒന്നിൽ ഉള്ളത്.
- ജില്ലയിൽ എല്ലാ സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് പങ്കെടുക്കാം.
കാറ്റഗറി 2- ബി
- ജില്ലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 10 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആണെങ്കിൽ ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് ബേസ് ലൈൻ തീയതിയിൽനിന്ന് ഇരട്ടിയാവുകയാണെങ്കിൽ അവ ഈ കാറ്റഗറിയിലാണ് ഉൾപ്പെടുക.
- നിലവിൽ തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളാണ് കാറ്റഗറി രണ്ടിൽ ഉള്ളത്.
- ഇത്തരം ജില്ലകളിൽ സാമൂഹ്യ, സാംസ്‌കാരിക, രാഷ്‌ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല.
- മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്.
- വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.
കാറ്റഗറി 3- സി
- ജില്ലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആകുന്നുവെങ്കിൽ അവ കാറ്റഗറി മൂന്നിൽ ഉൾപ്പെടും.
- നിലവിൽ ഒരു ജില്ലയും ഈ കാറ്റഗറിയിൽ ഇല്ല.
- ഇത്തരം ജില്ലകളിൽ സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ, മത, സാമുദായിക പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല.
- വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേരെ മാത്രമേ അനുവദിക്കൂ.
ഈ കാറ്റഗറികളിൽ ഉൾപ്പെടാത്ത ജില്ലകളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ മാത്രമായിരിക്കും ബാധകം.
Also Read: മോഫിയയുടെ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് കത്ത്, ഡിജിപിക്ക് കൈമാറി