കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രതി ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. നാളെ 11 മണിക്ക് ജാമ്യാപേക്ഷ പരിഗണിക്കും.
അതേസമയം, അറസ്‌റ്റ് അനിവാര്യമാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപ് ശ്രമിച്ചെന്നും നിര്‍ണായക തെളിവുകളായ ഫോണ്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അറസ്‌റ്റിൽ നിന്ന് ദിലീപിന് കൊടുക്കുന്ന സംരക്ഷണം അന്വേഷണത്തെ ബാധിക്കുന്നെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
കേസില്‍ പ്രഥമദൃഷ്‌ട്യാ പ്രോസിക്യൂഷന് ഒപ്പമെന്നാണ് ഹൈക്കോടതി നിലപാട്. തുടര്‍വാദം നാളത്തേക്ക് മാറ്റിവെച്ച കോടതി നടപടിയോട് സഹകരിച്ച പ്രോസിക്യൂഷനെ കോടതി അഭിനന്ദിക്കുകയും ചെയ്‌തു. ദിലീപിന്റെ ഇന്നത്തെ നിലപാടില്‍ കോടതി വലിയ അതൃപ്‌തിയും രേഖപ്പെടുത്തിയിട്ടുണ്ട്.
ദിലീപ് ഫോണ്‍ കൈമാറാത്തതില്‍ കടുത്ത അതൃപ്‌തിയാണ് കോടതി രേഖപ്പെടുത്തിയത്. അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുമെന്ന മുന്നറിയിപ്പ് കൂടി ഹൈക്കോടതി നല്‍കി. ഫോണുകള്‍ ഹൈക്കാടതി രജിസ്ട്രാർ ജനറലിന് നല്‍കിക്കൂടേയെന്നും കോടതി ചോദിച്ചു. ഇന്നുതന്നെ ഫോണ്‍ കൈമാറണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
Most Read: മണിപ്പൂർ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തില്‍ മൽസരിക്കും