ചെന്നൈ: പ്രശസ്‌ത സംവിധായകൻ കെഎസ് സേതുമാധവൻ അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിൽ ആയിരുന്നു അന്ത്യം.
കമൽഹാസൻ ബാലതാരമായി എത്തിയ ‘കണ്ണും കരളും’ ആണ് ആദ്യ മലയാള സിനിമ. ‘ഓടയിൽ നിന്ന്, അനുഭവങ്ങൾ പാളിച്ചകൾ, ചട്ടക്കാരി, അഴകുള്ള സെലീന, കടൽപ്പാലം, നിത്യകന്യക, അടിമകള്‍, അച്ഛനും ബാപ്പയും, അരനാഴിക നേരം, കരകാണാക്കടല്‍, പണി തീരാത്ത വീട്, ഓപ്പോൾ’ എന്നിങ്ങനെ ഒട്ടനവധി സിനിമകൾ സംവിധാനം ചെയ്‌തു.
മലയാളത്തിൽ ഏറ്റവുമധികം സാഹിത്യകൃതികൾ സിനിമയാക്കിയ സംവിധായകനാണ് കെഎസ് സേതുമാധവൻ.
മികച്ച സംവിധായകന് നിരവധി തവണ ദേശീയ പുരസ്‌കാരവും, സംസ്‌ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്ര സംഭാവനയ്‌ക്ക് 2009ൽ ജെസി ഡാനിയേൽ പുരസ്‌കാരം നൽകി ആദരിച്ചു.
‘വേനൽക്കിനാവുകൾ’ എന്ന സിനിമയാണ് മലയാളത്തിൽ അവസാനമായി സംവിധാനം ചെയ്‌ത ചിത്രം. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവൻ സംവിധാന മികവ് തെളിയിച്ചിട്ടുണ്ട്.
സുബ്രഹ്‌മണ്യം- ലക്ഷ്‌മി ദമ്പതികളുടെ മകനായി 1931ല്‍ പാലക്കാടാണ് സേതുമാധവന്റെ ജനനം. തമിഴ്‌നാട്ടിലെ വടക്കേ ആര്‍ക്കോട്ടിലും പാലക്കാട്ടും ബാല്യം. പാലക്കാട് വിക്‌ടോറിയ കോളേജില്‍നിന്ന് സസ്യശാസ്‌ത്രത്തില്‍ ബിരുദം നേടി. വല്‍സല സേതുമാധവനാണ് ഭാര്യ. സന്തോഷ്, ഉമ, സോനുകുമാര്‍ എന്നിവർ മക്കളാണ്.
Most Read: കേരളാ സന്ദർശനം പൂർത്തിയാക്കി രാഷ്‍ട്രപതി ഇന്ന് ഡെൽഹിയിലേക്ക് മടങ്ങും