തിരുവനന്തപുരം: നാല് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഷ്‍ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഡെൽഹിയിലേക്ക് മടങ്ങും. രാജ്ഭവനില്‍ തങ്ങുന്ന രാഷ്‍ട്രപതി രാവിലെ 10.20നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഡെൽഹിയിലേക്ക് പോകുന്നത്.
ഈ പശ്‌ചാത്തലത്തിൽ രാവിലെ ഏഴ് മണി മുതല്‍ 11 മണി വരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്‍ട്രപതി കടന്നു പോകുന്ന റോഡിലും സമീപ പ്രദേശങ്ങളിലും പാർക്കിങ് അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.
ഇന്നലെ തിരുവനന്തപുരത്ത് പിഎന്‍ പണിക്കരുടെ പ്രതിമ രാഷ്‍ട്രപതി അനാച്ഛാദനം ചെയ്‌തു. തിരുവനന്തപുരം കോര്‍പറേഷന്റെ ഉടമസ്‌ഥതയിലുള്ള പൂജപ്പുര പാര്‍ക്കിലാണ് പിഎന്‍ പണിക്കരുടെ പൂര്‍ണകായ പ്രതിമ രാഷ്‍ട്രപതി അനാവരണം ചെയ്‌തത്. 2020 ജനുവരിയില്‍ പ്രതിമ സ്‌ഥാപിച്ചെങ്കിലും കോവിഡിനെത്തുടര്‍ന്ന് ചടങ്ങ് നീളുകയായിരുന്നു.
രാജ്യത്തിന്റെ സംസ്‌കാരവും യോജിപ്പും ലോകത്തിനു മുന്നില്‍ എത്തിക്കുന്നത് കേരളമാണെന്ന് രാഷ്‍ട്രപതി ഈ ചടങ്ങിൽ സംസാരിക്കവെ പറഞ്ഞിരുന്നു. ‘കേരളം ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളെ ആകര്‍ഷിച്ചു. വ്യത്യസ്‌ത സംസ്‌കാരങ്ങളെയും മതങ്ങളെയും ഉള്‍ക്കൊള്ളുന്നു,’- അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഇതരഭാഗങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും കേരളത്തിലെ ജനങ്ങള്‍ ആദരവ് നേടിയിട്ടുണ്ടെന്നും കേരളത്തില്‍ നിന്നുള്ള പ്രവാസി സംരംഭകര്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും രാഷ്‍ട്രപതി പറഞ്ഞു. കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ പരിശ്രമങ്ങള്‍ ലോകമാകെ ശ്രദ്ധിക്കപ്പെട്ടു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം ഇതര സംസ്‌ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: കോടതിയിലെ സ്‌ഫോടനം; ലുധിയാനയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു