ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ പ്രതിച്ഛായ പരിപോഷിപ്പിക്കുന്നതിനും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും വൻ വാർത്താ ശൃംഖല പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. ബെൽജിയത്തിലെ ബ്രസൽസ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഇയു ഡിസിൻഫോ ലാബാണ് ഇക്കാര്യം കണ്ടെത്തിയത്. ഡിജിറ്റൽ പ്ളാറ്റ്‌ഫോമുകളിലെ വിവരങ്ങൾ നിരന്തരം നിരീക്ഷിക്കുകയും തെറ്റായ വിവരങ്ങളും ഭീഷണികളും കണ്ടെത്തി ബന്ധപ്പെട്ട അധികൃതരെ അറിയിക്കുന്ന സ്വകാര്യ സ്‌ഥാപനമാണ് ഡിസിൻഫോ ലാബ്.
മോദി സർക്കാരിന് അനുകൂലമായ വ്യാജ വാർത്താ ശൃംഖലക്ക് പിന്നിൽ ഇന്ത്യയിലെ പ്രമുഖ വീഡിയോ വാർത്താ ഏജൻസിയായ എഎൻഐയും (ഏഷ്യൻ ന്യൂസ് ഇന്റർനാഷണൽ) സ്വകാര്യ വ്യവസായ സ്‌ഥാപനമായ ശ്രീവാസ്‌തവ ഗ്രൂപ്പും ആണെന്നാണ് ഡിസിൻഫോ ലാബിന്റെ കണ്ടെത്തൽ. ‘ഇന്ത്യൻ ക്രോണിക്കിൾസ്’ എന്നാണ് അന്വേഷണ റിപ്പോർട്ടിന് കമ്പനി പേരിട്ടിരിക്കുന്നത്.
കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന 370ആം വകുപ്പ് കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞ ശേഷം യൂറോപ്യൻ യൂണിയൻ പാർലമെന്റിലെ വലതുപക്ഷ എംപിമാരെ കശ്‌മീരിലേക്ക് കൊണ്ടുവരുന്നതിൽ ഇടനിലക്കാരായി പ്രവർത്തിച്ചത് ശ്രീവാസ്‌തവ ഗ്രൂപ്പാണെന്ന് ഡിസിൻഫോ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഒരു വർഷമായി നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ‘ഞങ്ങൾ ഇതുവരെ തുറന്നുകാട്ടിയിട്ടുള്ളതിൽ ഏറ്റവും വലിയ ശൃംഖലയാണിത്’ ഡിസിൻഫോ ലാബ് എംഡി അലക്‌സാണ്ടർ അലഫിലിപ്പ് പറഞ്ഞു.
2016ലെ അമേരിക്കൻ തിരഞ്ഞെടുപ്പിൽ റഷ്യൻ ഏജൻസികൾ നടത്തിയ ഇടപെടലിനോട് തുലനം ചെയ്യാവുന്ന പ്രവർത്തനമാണിതെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മുഖ്യമായും യൂറോപ്യൻ പാർലമെന്റിലെ എംപിമാരെ കൊണ്ട് ഇന്ത്യൻ ഭരണകൂടത്തിന് അനുകൂലമായ ഇടപെടലുകൾ നടത്തിക്കുന്നതിന് സമ്മർദ്ദം ചെലുത്തുകയായിരുന്നു ഈ സംവിധാനം ചെയ്‌ത് കൊണ്ടിരുന്നത്. ഇത്തരത്തിലുള്ള ഇടപെടലിന് ശേഷം ഏതെങ്കിലും എംപി നടത്തുന്ന പ്രസ്‌താവനയോ എഴുതുന്ന ലേഖനമോ ശ്രീവാസ്‌തവ ഗ്രൂപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. തുടർന്ന് എൻഐഎ ഇത് ഏറ്റെടുക്കും. യൂറോപ്യൻ പാർലമെന്റിന്റെയും യൂറോപ്യൻ യൂണിയന്റെയും നിലപാടായി ചിത്രീകരിച്ച് കൊണ്ടാവും ഈ പ്രസ്‌താവനകളും ലേഖനങ്ങളും പുറത്തുവിടുക. പിന്നീട് ഇന്ത്യയിലെ വിവിധ വാർത്താ മാദ്ധ്യമങ്ങൾ ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതോടെ അവക്ക് വൻ സ്വീകാര്യത ലഭിക്കും.
ഇങ്ങനെ നിരവധി വാർത്തകൾ വളച്ചൊടിച്ച് ശ്രീവാസ്‌തവ ഗ്രൂപ്പും എഎൻഐയും ശ്രീവാസ്‌തവ ഗ്രൂപ്പും ചേർന്ന് ഇന്ത്യൻ മാദ്ധ്യമങ്ങൾക്ക് നൽകിയിട്ടുണ്ടെന്നാണ് ഡിസിൻഫോ ലാബ് കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇന്ത്യൻ ഭരണകൂടമോ എഎൻഐയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഐക്യരാഷ്‌ട്ര സംഘടനയുടെ അംഗീകാരമുള്ള 10 സന്നദ്ധ സേവന സംഘടനകളുമായിട്ട് ശ്രീവാസ്‌തവ ഗ്രൂപ്പിന് നേരിട്ട് ബന്ധമുണ്ടെന്നാണ് ഡിസിൻഫോ ലാബ് കണ്ടെത്തിയിട്ടുള്ളത്. ഐക്യരാഷ്‌ട്ര സംഘടനയുടെ വിവിധ ഏജൻസികളെ സ്വാധീനിക്കാൻ കഴിയുന്ന സംഘടനകളാണിത്. കഴിഞ്ഞ 15 വർഷമായി ശ്രീവാസ്‌തവ ഗ്രൂപ്പ് ഈ ജോലിയിൽ വ്യാപൃതമാണെന്നും ഡിസിൻഫോ റിപ്പോർട്ടിൽ പറയുന്നു. ശ്രീ വാസ്‌തവ ഗ്രൂപ്പിന്റെ മേധാവി അങ്കിത് ശ്രീവാസ്‌തവയുടെയും സ്‌ഥാപനത്തിൽ പ്രവർത്തിക്കുന്നവരുടെയും ഇ-മെയിൽ വിലാസം ഉപയോഗിച്ച് നാനൂറോളം ഡൊമെയ്‌ൻ പേരുകൾ വാങ്ങിയിട്ടുണ്ടെന്നും ഡിസിൻഫോ വെളിപ്പെടുത്തിയിട്ടുണ്ട്.
Also Read: കേന്ദ്ര മന്ത്രി ദാൻവെക്കെതിരെ അഖിലേന്ത്യ കിസാൻസഭ