വെള്ളരിക്കുണ്ട്: പരപ്പ എടത്തോട് പാർട്ടി ഓഫീസിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ 2 കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റു. പരപ്പ പയാളത്തെ പാലവപ്പിലെ രമേശൻ (32), രഞ്‌ജിത്ത് (26) എന്നിവർക്കാണ് കുത്തേറ്റത്. പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. വെള്ളിയാഴ്‌ച വൈകുന്നേരം 5 മണിയോടെയാണ് സംഭവം.
എടത്തോട് കോൺഗ്രസ് പാർട്ടി ഓഫീസ് സ്‌ഥിതി ചെയ്യുന്ന സ്‌ഥലവുമായി ബന്ധപ്പെട്ട് സമീപവാസിയായ മാധവൻ എന്ന വ്യക്‌തിയും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സംഘർഷത്തിനിടെ മാധവൻ കൈയിലുണ്ടായിരുന്ന കത്തി എടുത്ത് രണ്ടുപേരെയും കുത്തുകയായിരുന്നു. രണ്ടുപേരുടെയും വയറിനാണ് കുത്തേറ്റത്.
കുത്തേറ്റവരെ ആദ്യം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്കും മാറ്റി. വെള്ളരിക്കുണ്ട് പോലീസ് സ്‌ഥലത്തെത്തി പ്രതിയെ കസ്‌റ്റഡിയിൽ എടുത്തു.
പാർട്ടി ഓഫീസുമായി ബന്ധപ്പെട്ട് മാധവൻ പലതവണ കോൺഗ്രസ് പ്രവർത്തകരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടതായാണ് പറയുന്നത്. സംഭവദിവസം രാവിലെ മാധവൻ പുതിയ പൂട്ട് ഉപയോഗിച്ച് ഓഫീസ് പൂട്ടിയിരുന്നു. ഈ പൂട്ട് പ്രവർത്തകർ തകർത്തിരുന്നു. ഇതിന് ശേഷമാണ് സംഘർഷമുണ്ടായത്.
Read also: ഭയപ്പെടുത്താനുള്ള രാഷ്‌ട്രീയ പാർട്ടിയുടെ ശ്രമം വിലപ്പോകില്ല; കസ്‌റ്റംസ് കമ്മീഷണർ