കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യ മൊഴി മുൻനിർത്തി മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനും എതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ നീക്കം ശക്‌തമാക്കിയതോടെ സിപിഎമ്മും കസ്‌റ്റംസും തുറന്ന പോരിലേക്ക്. ഒരു രാഷ്‌ട്രീയ പാർട്ടി ഭയപ്പെടുത്താൻ ശ്രമിക്കുക ആണെന്നും എന്നാൽ അത് വിലപ്പോകില്ലെന്നും കസ്‌റ്റംസ് കമ്മീഷണർ സുമിത് കുമാർ പറഞ്ഞു.
ഫേസ്ബുക്ക് പോസ്‌റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്‍ഡിഎഫിന്റെ കസ്‌റ്റംസ് ഓഫീസ് പ്രതിഷേധ മാര്‍ച്ചിന്റെ പോസ്‌റ്റർ ഉൾപ്പടെയുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് കമ്മീഷണറുടെ ഫേസ്ബുക്ക് പോസ്‌റ്റ്. കസ്‌റ്റംസ് ഓഫീസുകളിലേക്കുള്ള എൽഡിഎഫിന്റെ പ്രതിഷേധ മാര്‍ച്ച് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് സുമിത് കുമാറിന്റെ പ്രതികരണം. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളിലെ അന്വേഷണ ചുമതല സുമിത് കുമാറിനാണ്. കേസിലെ ഉന്നതരുടെ പേരുകളെല്ലാം പുറത്തുവരുമെന്ന് നേരത്തെ സുമിത് കുമാര്‍ പറഞ്ഞിരുന്നു.
സംസ്‌ഥാന സര്‍ക്കാരിന് എതിരായ അന്വേഷണ ഏജന്‍സികളുടെ നീക്കം രാഷ്‌ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് കസ്‌റ്റംസ് ഉൾപ്പടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരേ പ്രതിഷേധം ശക്‌തമാക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് കസ്‌റ്റംസിന്റെ കേരളത്തിലെ മേഖലാ ഓഫീസുകളിലേക്ക് ഇന്ന് എൽഡിഎഫ് പ്രതിഷേധ പ്രകടനം നടത്തുന്നത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകളിലേക്കാണ് പ്രതിഷേധ പ്രകടനം. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇത്തരം നീക്കങ്ങൾ കേന്ദ്ര ഏജൻസികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് സിപിഎം പറയുന്നത്.
Also Read: പ്രധാനമന്ത്രി ഇന്ന് സൈനിക ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തും