അഹമ്മദാബാദ്: മുതിർന്ന സൈനിക ഉദ്യോഗസ്‌ഥരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്‌ച നടത്തും. ഗുജറാത്തിലെ കേവാഡിയയിലാണ് കൂടിക്കാഴ്‌ച നടക്കുന്നത്. ഇത് രണ്ടാം തവണയാണ് മൂന്ന് സേനകളിലെയും ഉദ്യോഗസ്‌ഥരുടെ യോഗം പ്രധാനമന്ത്രി വിളിക്കുന്നത്.
കൂടിക്കാഴ്‌ചയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി അഹമ്മദാബാദിലെത്തി. ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ്രത്, മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ എന്നിവര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം ഇതിനായി കേവാഡിയയില്‍ എത്തിയിരുന്നു.
പ്രതിരോധ സേനകളുടെ പരിഷ്‌കരണമാണ് കൂടിക്കാഴ്‌ചയുടെ പ്രധാന അജണ്ട. ചൈനീസ് സൈന്യം നടപ്പാക്കിയത് പോലെ സൈന്യത്തിന്റെ ഓപ്പറേഷന്‍സ് മികവ് വര്‍ധിപ്പിക്കാനായി തിയേറ്റര്‍ കമാന്‍ഡുകള്‍ രൂപീകരിക്കുന്നതിന്റെ നടപടി ക്രമങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തും.
കര,വ്യോമ,നാവിക സേന തലവന്‍മാരും, സൈനികരും ഉള്‍പ്പടെ 20 സൈനിക ഉദ്യോഗസ്‌ഥരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. സംയുക്‌ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, പ്രതിരോധ സെക്രട്ടറി ഉള്‍പ്പടെയുളളവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കും.
Read Also: സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ജൂൺ 27ന്; മാർച്ച് 24 വരെ അപേക്ഷിക്കാം