തിരുവനന്തപുരം: പരിശോധനക്കിടെ കിഫ്‌ബിയും ആദായ വകുപ്പുമായി തർക്കം. ടിഡിഎസിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് ആദായ നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥർ രാത്രി വൈകി കിഫ്‌ബി ആസ്‌ഥാനത്ത് എത്തിയത്. പദ്ധതി നടത്തിപ്പ് ഏജൻസികളാണ് ടിഡിഎസ് അടക്കേണ്ടതെന്നും അവർ അത് അടച്ചിട്ടുണ്ടെന്നുമുള്ള നിലപാടിൽ കിഫ്‌ബി ഉറച്ചുനിന്നു.
അതേസമയം, ധനമന്ത്രി തോമസ് ഐസക്ക് കിഫ്‌ബിയിലെത്തി ഉന്നത ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തി. ഇന്നലെ ഉച്ചക്ക് ആദായനികുതി വകുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ കിഫ്‌ബി ആസ്‌ഥാനത്ത് ആരംഭിച്ച പരിശോധന പത്ത് മണിക്കൂറോളം നീണ്ടു. അർധരാത്രിയോടെയാണ് പരിശോധന പൂർത്തിയായത്.
കരാർ രേഖകളും നികുതി രേഖകളും സംഘം വിശദമായി പരിശോധിച്ചു. അഞ്ചു വർഷത്തെ പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായ നികുതി വകുപ്പ് നേരത്തെ കിഫ്‌ബിക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിന് മറുപടി ലഭിച്ചതിന് പിന്നാലെയായിരുന്നു പരിശോധന. കിഫ്‌ബി അഞ്ചു വർഷം നടപ്പാക്കിയ പദ്ധതികൾ, കരാറുകാർക്ക് നൽകിയ പണം, നികുതി വിവരകണക്കുകൾ, പണം വന്ന വഴി തുടങ്ങിയവയാണ് ആദായ നികുതി വകുപ്പ് പരിശോധിച്ചത്. പരിശോധനയിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു കിഫ്‌ബിയുടെ പ്രതികരണം.
Also Read: തെളിവുകളുടെ അഭാവം; സോളാർ കേസിൽ ക്‌ളീൻ ചിറ്റ് ഉമ്മൻ ചാണ്ടിക്ക് മാത്രം; അന്വേഷണം തുടരുന്നു