പനാജി: ഗോവയിലെ തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) മുൻ എംഎൽഎ ലവൂ മംലേദാർ ഉൾപ്പടെയുള്ള അഞ്ച് പേർ മമത ബാനർജിക്ക് രാജി സമർപ്പിച്ചു, പാർട്ടി ഗോവയിലെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് രാജി.
സ്വന്തം സംസ്‌ഥാനത്ത് വിഭജന രാഷ്‌ട്രീയം പയറ്റാൻ ശ്രമിക്കുന്ന പാർട്ടിയിൽ തുടരാൻ കഴിയില്ലെന്ന് ലവൂ മംലേദാർ, രാം മന്ദ്രേക്കർ, കിഷോർ പർവാർ, കോമൾ പർവാർ, സുജയ് മല്ലിക് എന്നിവർ രാജിക്കത്തിൽ പറഞ്ഞു. ഗോവക്കും സംസ്‌ഥാനത്തെ ജനങ്ങൾക്കും ശോഭനമായ ദിനങ്ങൾ കൊണ്ടുവരുമെന്ന പ്രതീക്ഷയോടെയാണ് ഞങ്ങൾ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. എന്നാൽ പാർട്ടിക്ക് ഗോവയെയും ഗോവക്കാരെയും മനസിലായില്ലെന്നത് ഖേദകരമാണെന്നും അവർ കത്തിൽ പറയുന്നു.
ഗോവയിൽ മമത ബാനർജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ തൃണമൂൽ വിട്ട അംഗങ്ങൾ രാജിക്കത്തിൽ ചോദ്യം ചെയ്‌തു. “ഗോവയിലെ പ്രചാരണത്തിനായി നിങ്ങൾ വാടകക്കെടുത്ത ആളുകൾ ഗോവക്കാരെ വിഡ്ഢികളാക്കുകയാണ്, അവർക്ക് ഗോവക്കാരുടെ സ്‌പന്ദനം മനസിലായിട്ടില്ല,”- രാഷ്‌ട്രീയ തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള ഐ-പിഎസിയെ പരാമർശിച്ച് അവർ പറഞ്ഞു.
ഇതിന് ഉദാഹരണമായി, പാർട്ടി അംഗങ്ങൾ അടുത്തിടെ ഗോവയിൽ ആരംഭിച്ച ഗൃഹ ലക്ഷ്‌മി പദ്ധതി എടുത്തുകാട്ടി. ഈ പദ്ധതി അനുസരിച്ച് സംസ്‌ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും ഓരോ മാസവും 5,000 രൂപ നൽകുമെന്ന് തൃണമൂൽ വാഗ്‌ദാനം ചെയ്‌തു. എന്നാൽ ഇതിനു വിപരീതമായി, പശ്‌ചിമ ബംഗാളിലെ സമാന പദ്ധതിയായ ലക്ഷ്‌മി ഭണ്ഡർ സ്‌കീം സ്‌ത്രീകൾക്ക് പ്രതിമാസം 500 രൂപ മാത്രമാണ് നൽകുന്നത്.
ഇത് വ്യക്‌തമാക്കുന്നത് ഗോവയിൽ നിങ്ങൾ വാടകക്ക് എടുത്ത ആളുകൾ പ്രചരിപ്പിക്കുന്നത് വെറും വാഗ്‌ദാനം മാത്രം ആണെന്നും ഇതൊന്നും പ്രാവർത്തികം അക്കില്ലെന്നുമാണ്. പശ്‌ചിമ ബംഗാളിലെ സ്‌ത്രീകളുടെ ഉന്നമനത്തിൽ പരാജയപ്പെട്ട തൃണമൂൽ സർക്കാർ ഗോവയിലെ ജനങ്ങൾക്ക് നല്ലത് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല; അവർ പറഞ്ഞു.
Five primary members of the AITC, including former Goa MLA Lavoo Mamlatdar submitted their resignation
letter on Friday.“We do not want to continue with a party which is trying to divide Goans,” the resignation letter reads. pic.twitter.com/LsWQql4F3Y
— ANI (@ANI) December 25, 2021
Most Read: കർണാടകയിലെ സ്‌കൂളിൽ ക്രിസ്‌തുമസ് ആഘോഷം തടഞ്ഞ് ഹിന്ദുത്വ പ്രവര്‍ത്തകര്‍