തിരുവനന്തപുരം : സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ അവയവക്കച്ചവട മാഫിയക്കെതിരെ നല്‍കിയ പരാതിയില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു. തന്റെ ബന്ധുവിന്റെ മരണത്തിന് അവയവക്കച്ചവട മാഫിയക്ക് പങ്കുണ്ടെന്നാണ് സംവിധായകന്‍ ആരോപിക്കുന്നത്. പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ചുമതല നല്‍കിയിരിക്കുന്നത് തിരുവനന്തപുരം റൂറല്‍ എസ്‌പിക്കാണ്.
സംസ്‌ഥാനത്ത് കൊടികുത്തി വാഴുന്ന അവയവക്കച്ചവട മാഫിയക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് സംവിധായകന്‍ തന്റെ കുടുംബത്തില്‍ സംഭവിച്ച ദുരവസ്‌ഥ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്. തന്റെ അച്ഛന്റെ സഹോദരിപുത്രിയായ സന്ധ്യ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്ധ്യ കരള്‍ വില്‍പ്പന നടത്തിയതും, അതിന് പിന്നിലെ ദുരൂഹതകളും സംവിധായകന്‍ തുറന്നു പറയുന്നത്. കരള്‍ വില്‍പ്പന നടത്തിയതിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ ഡോക്‌ടർമാരും പോലീസും കൂട്ട് നിന്നെന്ന സംശയവും സനല്‍കുമാര്‍ ആരോപിക്കുന്നുണ്ട്.
2018 ലാണ് സന്ധ്യ തന്റെ കരള്‍ പത്ത് ലക്ഷം രൂപക്ക് ഒരാള്‍ക്ക് വിറ്റത്. എന്നാല്‍ ശസ്‌ത്രക്രിയ കഴിയുന്നത് വരെ ഇക്കാര്യം ബന്ധുക്കള്‍ ആരും തന്നെ അറിഞ്ഞിരുന്നില്ല. ഒപ്പം തന്നെ വൃക്ക സംബന്ധമായും, ഹൃദയ സംബന്ധമായും അസുഖങ്ങള്‍ ഉള്ള സന്ധ്യക്ക് ഇത്തരമൊരു ശസ്‌ത്രക്രിയ നടത്തിയതില്‍ വലിയ ദുരൂഹത ഉണ്ടെന്നാണ് സംവിധായകന്‍ വ്യക്‌തമാക്കുന്നത്. ശസ്‌ത്രക്രിയക്ക് മുന്‍പ് ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ സന്ധ്യക്ക് യാതൊരു വിധ കുഴപ്പങ്ങളും ഇല്ലെന്ന് ഡോക്‌ടർമാര്‍ അറിയിച്ചതായി സന്ധ്യയുടെ മകള്‍ പറയുന്നുണ്ട്. എന്നാല്‍ സന്ധ്യയുടെ മരണത്തിലും അതിന് ശേഷം സംഭവിച്ച കാര്യങ്ങളിലും ദുരൂഹത ഉണ്ടെന്നാണ് സനല്‍കുമാര്‍ ആരോപിക്കുന്നത്. ഇതിനാല്‍ തന്നെ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം പരാതി സമര്‍പ്പിച്ചത്.
Read also : ആത്‌മഹത്യാ പ്രേരണക്കേസ്; സർക്കാരിനും ഹൈക്കോടതിക്കുമെതിരെ സുപ്രീം കോടതി