ന്യൂഡെൽഹി: റിപ്പബ്ളിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരായ ആത്‌മഹത്യാ പ്രേരണക്കേസിൽ സംസ്‌ഥാന സർക്കാരിനും ഹൈക്കോടതിക്കുമെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. ഹൈക്കോടതികൾക്ക് വ്യക്‌തി സ്വാതന്ത്യം സംരക്ഷിക്കാൻ കഴിയണമെന്ന് സുപ്രീം കോടതി വിശദീകരിച്ചു. വിരോധമുള്ളവരോട് സംസ്‌ഥാന സർക്കാർ ഇത്തരം നടപടികൾ സ്വീകരിച്ചാൽ സുപ്രീം കോടതിക്ക് ഇടപെടേണ്ടി വരുമെന്ന് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്‌തമാക്കി. ഹൈക്കോടതികൾ അവരുടെ കടമ നിർവഹിക്കുന്നതിൽ പരാജയപ്പെടുന്നെന്നും സുപ്രീം കോടതി വിമർശിച്ചു.
ട്വീറ്റുകളുടെ പേരിൽ പോലും ആളുകളെ ജയിലിലടക്കുന്നു. നൽകാനുള്ള പണത്തിന്റെ പേരിൽ ഒരാളെ കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാണോ എന്ന് സുപ്രീം കോടതി ചോദിച്ചു. ഇതിൽ ആത്‌മഹത്യാ പ്രേരണക്കേസ് എങ്ങനെ നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു.
Also Read: അര്‍ണബിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയില്‍
ജാമ്യാപേക്ഷ തള്ളിയ മഹാരാഷ്‌ട്ര ഹൈക്കോടതി വിധിക്കെതിരെ അർണബ് ഗോസ്വാമി നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഇടക്കാല ജാമ്യം അനുവദിക്കണമെന്ന അർണബിന്റെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ജാമ്യാപേക്ഷയിൽ നാല് ദിവസത്തിനകം തീരുമാനമെടുക്കാൻ സെഷൻസ് കോടതിക്ക് ഹൈക്കോടതി ഉത്തരവ് നൽകിയിരുന്നു. ഇതിനിടെ അർണബിന്റെ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാൻ തീരുമാനിച്ചതിനെതിരെ സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡണ്ട് ദുഷ്യന്ത് ദവേ സുപ്രീം കോടതി സെക്രട്ടറി ജനറലിന് കത്ത് നൽകിയിരുന്നു.