അഹമ്മദാബാദ്: ഫീസ് അടക്കാൻ കഴിവില്ലാത്ത വിദ്യാർഥികളെ സ്‌കൂളിൽ നിന്ന് പുറത്താക്കരുതെന്ന് ഗുജറാത്ത് ഹൈക്കോടതി. മാതാപിതാക്കൾ കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. കോവിഡ് പ്രതിസന്ധി കാരണം വരുമാനം മുടങ്ങിയ ഒരുപാട് കുടുംബങ്ങളുണ്ട്. ഈ സാഹചര്യത്തിൽ നിർധന കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം സർക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ മാസം പാസാക്കിയ ഉത്തരവിൽ പറയുന്നു.
വിദ്യാഭ്യാസം ഒരിക്കലും വിട്ടുവീഴ്‌ച ചെയ്യേണ്ട കാര്യമല്ലെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ജനുവരി എട്ടിന് പുറത്തിറക്കിയ ഉത്തരവ് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വെബ്സൈറ്റിൽ ലഭ്യമാക്കിയത്. ഇന്ത്യൻ ഇൻസ്‌റ്റിറ്റൃൂട്ട് ഓഫ് മാനേജ്‍മെന്റും (ഐഐഎം അഹമ്മദാബാദ്) യുണിസെഫ് ഗുജറാത്തും ചേർന്ന് നടത്തിയ സർവേയുടെ അടിസ്‌ഥാനത്തിൽ ചീഫ് ജസ്‌റ്റിസ് വിക്രം നാഥ്, ജസ്‌റ്റിസ് ജെ ബി പാർദിവാല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇത് സംബന്ധിച്ച പൊതുതാൽപര്യ ഹരജി സ്വമേധയാ സ്വീകരിച്ചത്.
ലോക്ക്ഡൗൺ കാലത്ത് പല കുടുംബങ്ങളും ജീവനക്കാരും നേരിടുന്ന ബുദ്ധിമുട്ടുകൾ സർവേയിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാർ സ്‌കൂളുകളിൽ ഉച്ചഭക്ഷണം ലഭിക്കാതിരുന്നത് പ്രത്യേകം പരാമർശിച്ചിരുന്നു.
പ്രതിസന്ധിയിൽ സർക്കാർ നൽകിയ സഹായം പല കുടുംബങ്ങളിലും എത്തിയിട്ടില്ലെന്നും ഐഐഎമ്മും യുണിസെഫും ഇക്കാര്യം സർവേയിലൂടെ വ്യക്‌തമാക്കിയെന്നും കോടതി പറയുന്നു. ഇത്തരം കേസുകളിൽ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
2020 ജൂലൈ മുതൽ സെപ്‌റ്റംബർ വരെയുള്ള കാലയളവിൽ അഹമ്മദാബാദ് നഗരത്തിൽ നിന്നുള്ള 375 താഴ്‌ന്ന വരുമാനക്കാരായ രക്ഷിതാക്കൾക്കിടയിലാണ് സർവേ നടത്തിയത്. അവരിൽ 31 ശതമാനം പേരുടെ കുട്ടികളും സർക്കാർ സ്‌കൂളുകളിലാണ് പഠിക്കുന്നത്. ലോക്ക്ഡൗൺ സമയത്ത് സ്‌കൂൾ ഫീസിൽ ഇളവ് നൽകാൻ സ്‌കൂളുകൾക്ക് ഗവൺമെന്റ് നിർദ്ദേശം നൽകിയിരുന്നു. അതേസമയം, സ്വകാര്യ സ്‌കൂളുകൾ ഇത് പാലിക്കാതെ കുട്ടികളിൽ നിന്ന് ഫീസ് ഈടാക്കിയത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കി.
40 ശതമാനം മാതാപിതാക്കൾക്കും ലോക്ക്‌ഡൗൺ കാലത്തെ ഫീസ് ഇളവിനെ കുറിച്ച് അറിവില്ലെന്നും സർവേയിൽ വ്യക്‌തമായിരുന്നു. ഫീസ് അടക്കാൻ ആവശ്യപ്പെട്ട കുട്ടികളുടെ മാതാപിതാക്കളിൽ 50 ശതമാനം പേരും പണം കണ്ടെത്താൻ ഏറെ ബുദ്ധിമുട്ട് നേരിടുന്നവരായിരുന്നു. സ്‌കൂളുകളിൽ ഓൺലൈൻ ക്‌ളാസുകൾ നടത്താൻ തുടങ്ങിയപ്പോഴും പകുതി പേർക്കും ലാപ്‌ടോപ്പ്, വൈ-ഫൈ സൗകര്യങ്ങൾ ലഭ്യമായിരുന്നില്ല.
എന്നാൽ, ഐഐഎം നൽകിയ സാമ്പിൾ വളരെ ചെറുതാണെന്നും ശരിയായ കണക്ക് അവതരിപ്പിച്ചിട്ടില്ലെന്നും ആയിരുന്നു സർക്കാരിന്റെ പ്രതികരണം. ഉച്ചഭക്ഷണത്തിന് പകരമായി ഭക്ഷ്യസുരക്ഷാ അലവൻസ് നൽകിയെന്നും സർക്കാർ പറഞ്ഞു.
Also Read: ബംഗാളിൽ മറ്റൊരു തൃണമൂൽ എംഎൽഎ കൂടി ബിജെപിയിലേക്ക്