ന്യൂഡെൽഹി: തൃശൂരിലെ കുട്ടനെല്ലൂരിൽ വനിതാ ഡോക്‌ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി മഹേഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്‌ഥാന സർക്കാരിന്റെ ഹരജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു.
കുട്ടനെല്ലൂരിൽ ഡെന്റൽ ക്ളിനിക്ക് നടത്തിയിരുന്ന സോന ജോസിനെ സെപ്റ്റംബർ 28നാണ് ബിസിനസ് പങ്കാളിയായ മഹേഷ് കൊലപ്പെടുത്തിയത്. ഒക്‌ടോബർ 6ന് അറസ്‌റ്റിലായ പ്രതിക്ക് ഡിസംബർ 21നാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സ്വന്തം പിതാവിന്റെ മുന്നിൽ വെച്ചാണ് സോനയെ മഹേഷ് കൊലപ്പെടുത്തിയതെന്നും വെറും 42 ദിവസം മാത്രം ജയിലിൽ കഴിഞ്ഞ മഹേഷിന് ഹൈക്കോടതി ജാമ്യം അനുവദിക്കുക ആയിരുന്നെന്നും സംസ്‌ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്‌റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ വാദിച്ചു.
വിവാഹബന്ധം വേർപെടുത്തിയ ശേഷം സോന രണ്ടുവർഷമായി തൃശൂർ കുരിയച്ചിറയിലെ ഫ്ളാറ്റിലായിരുന്നു താമസം. സുഹൃത്തായിരുന്ന മഹേഷിന്റെ നിർബന്ധത്തെ തുടർന്നാണ് കുട്ടനെല്ലൂരിൽ ക്ളിനിക്ക് തുടങ്ങിയത്. ക്ളിനിക്കിന്റെ ഇന്റീരിയർ ഡിസൈന്റെ നിർമാണച്ചിലവ് സംബന്ധിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് കേസ്.
Read also: അമിത് ഷാ പറഞ്ഞത് കള്ളം; മാപ്പ് പറയണമെന്ന് വി നാരായണ സാമി