കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹ്‌ന ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അറസ്‌റ്റിലായ പ്രതി റുവൈസിന് ഹൈക്കോടതിയിൽ തിരിച്ചടി. റുവൈസിന് പഠനം തുടരാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്‌തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ അപ്പീലിലാണ് ഹൈക്കോടതി വിധി.
റുവൈസ് സ്‌ത്രീധനത്തിന്റെ പേരിൽ വിവാഹത്തിൽ നിന്ന് പിൻമാറിയതിലുള്ള മനോവിഷമം മൂലം ഡോ. ഷഹ്‌ന ആത്‍മഹത്യ ചെയ്‌തെന്നാണ് കേസ്. കേസിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്ന റുവൈസ്, പഠനം തുടരാൻ അനുവദിക്കണമെന്നും അതിന് സസ്‌പെൻഷൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ, പഠനം വിലക്കിയ ആരോഗ്യ സർവകലാശാല ഉത്തരവ് സിപി മുഹമ്മദ് നിയാസ് അടങ്ങിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്‌റ്റേ ചെയ്യുകയായിരുന്നു.
ഈ ഉത്തരവിനെതിരെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ചീഫ് ജസ്‌റ്റിസ് എജെ ദേശായി, ജസ്‌റ്റിസ് വിജി അരുൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. സിംഗിൾ ബെഞ്ചിന്റേത് ഇടക്കാല ഉത്തരവ് ആണെങ്കിലും ഫലത്തിൽ കേസ് തന്നെ അവസാനിക്കുന്ന സ്‌ഥിതിയാണ് അതുണ്ടാക്കുന്നതെന്ന് കോടതി പരിഗണിച്ചില്ലെന്ന് ഹരജിയിൽ പ്രിൻസിപ്പൽ ചൂണ്ടിക്കാട്ടി.
മെഡിക്കൽ കോളേജിലെ ഒരു വിദ്യാർഥി മരിച്ച ക്രിമിനൽ കേസിലെ പ്രതിയാണ് റുവൈസ്. അതേ ക്യാമ്പസിൽ തന്നെ പഠനം തുടരാൻ അനുവദിക്കണമെന്നാണ് റുവൈസ് ആവശ്യപ്പെടുന്നത്. ഒട്ടേറെ വിദ്യാർഥികൾ റുവൈസിനെതിരെ മൊഴി നൽകിയിരുന്നു. തങ്ങളുടെ സുഹൃത്ത് മരിച്ച നടുക്കത്തിൽ നിന്ന് സഹപാഠികൾ പോലും ഇതുവരെ മുക്‌തരായിട്ടില്ല. കോളേജിനെ സംബന്ധിച്ചിടത്തോളം അവിടെയുള്ള വിദ്യാർഥികളുടെ അക്കാദമിക് താൽപര്യം സംരക്ഷിക്കപ്പെടേണ്ടത് ഉണ്ടെന്നും പ്രിൻസിപ്പൽ ഹരജിയിൽ പറഞ്ഞിരുന്നു.
Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും