പുതുച്ചേരി: പ്രധാനമന്ത്രി പുതുച്ചേരിക്ക് നല്‍കിയ 15,000 കോടി രൂപയില്‍നിന്ന് ഒരു പങ്ക് മുഖ്യമന്ത്രി ഗാന്ധി കുടുംബത്തിന് നല്‍കിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്‌താവന കള്ളമെന്ന് പുതുച്ചേരി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി നാരായണ സാമി. തന്നെക്കുറിച്ചും ഗാന്ധി കുടുംബത്തെക്കുറിച്ചും അടിസ്‌ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച അമിത് ഷാ മാപ്പ് പറയണമെന്നും സാമി ആവശ്യപ്പെട്ടു.
ഗുരുതരമായ ഈ ആരോപണം തെളിയിക്കാന്‍ അമിത്ഷായെ വെല്ലുവിളിക്കുന്നു. ആരോപണം തെളിയിച്ചില്ലെങ്കില്‍ അമിത് ഷാ രാജ്യത്തോടും പുതുച്ചേരിയിലെ ജനങ്ങളോടും മാപ്പ് ചോദിക്കണം. എന്റെ പ്രതിഛായയെയും ഗാന്ധി കുടുംബത്തെയും തകര്‍ക്കാന്‍ തെറ്റായ ആരോപണമുന്നയിച്ച അമിത് ഷാക്കെതിരെ മാനനഷ്‌ടക്കേസ് ഫയല്‍ ചെയ്യും; സാമി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ബിജെപി കുതിരക്കച്ചവടത്തിലൂടെ പുതുച്ചേരി സർക്കാരിനെ അട്ടിമറിച്ചത്. അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരും ഒരു ഡിഎംകെ എംഎല്‍എയും രാജിവെച്ചതോടെ സർക്കാരിന് ഭൂരിപക്ഷം നഷ്‌ടപ്പെടുകയായിരുന്നു. ഒരു കക്ഷിക്കും കൃത്യമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ പുതുച്ചേരിയിൽ രാഷ്‌ട്രപതി ഭരണമാണ് നിലവിലുള്ളത്.
Read also: വാക്‌സിനേഷൻ വിതരണം; കോവിൻ പോർട്ടലിൽ ഇടക്കിടെ തകരാറെന്ന് പരാതി