തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹ്‌ന ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷഹ്‌നയുടെ ആത്‍മഹത്യാ കുറിപ്പിലെ വിവരങ്ങളാണ് പുറത്തായത്. കേസിലെ പ്രതിയായ ഡോ. റുവൈസിന്റെ പേര് മാത്രമാണ് കുറിപ്പിൽ പരാമർശിക്കുന്നത് എന്നാണ് പോലീസ് ഇതേവരെ പറഞ്ഞിരിക്കുന്നത്. എന്നാൽ, റുവൈസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഷഹ്‌ന കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
ഡോ.റുവൈസ് മുഖത്ത് നോക്കി സ്‌ത്രീധനം ആവശ്യപ്പെട്ടുവെന്ന് ഷഹ്‌ന കുറിപ്പിൽ പറയുന്നുണ്ട്. ചതിയുടെ മുഖം തനിക്ക് അഴിച്ചുമാറ്റാൻ കഴിഞ്ഞില്ല. അവന് പണമാണ് വേണ്ടത്. അത് തന്റെ മുഖത്ത് നോക്കി പറഞ്ഞു കഴിഞ്ഞു. ഇനിയും ജീവിക്കണമെന്ന് തോന്നുന്നില്ല. ഈ ചതിക്ക് പകരമായി നല്ല രീതിയിൽ ജീവിച്ചു കാണിക്കുകയാണ് വേണ്ടത്. പക്ഷേ, മറ്റൊരാളെ സ്‌നേഹിക്കാൻ തനിക്ക് കഴിയില്ലെന്നും ഷഹ്‌ന കുറിപ്പിൽ പറയുന്നുണ്ട്.
മരിക്കുന്നത് രണ്ടു ദിവസം മുമ്പ് ക്യാമ്പസിൽ വെച്ച് പണത്തെ കുറിച്ച് സംസാരിച്ചുവെന്ന് അറസ്‌റ്റിലായ റുവൈസും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. മരിക്കുന്ന ദിവസം ഷഹ്‌ന റുവൈസിന് വാട്‌സ് ആപ് മെസേജ് അയച്ചിരുന്നു. എന്നാൽ, റുവൈസ് വാട്‍സ് ആപിൽ ബ്ളോക്ക് ചെയ്‌ത ശേഷമാണ് ഷഹ്‌ന ആത്‍മഹത്യ ചെയ്യുന്നത്. സ്‌ത്രീധനമാണ് യുവ ഡോക്‌ടറെ ആത്‍മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് തെളിയിക്കാനുള്ള പ്രധാനം തെളിവായാണ് ആത്‍മഹത്യാ കുറിപ്പ് ഹൈക്കോടതിയിൽ മെഡിക്കൽ കോളേജ് പോലീസ് നൽകിയത്.
ഷഹ്‌നയുടെ സാമ്പത്തിക സ്‌ഥിതി അറിയാമായിരുന്നിട്ടും ആലോചനയുമായി വീട്ടിലെത്തിയ ബന്ധുക്കൾ പണം ആവശ്യപ്പെട്ടുവെന്ന് കുറിപ്പിൽ നിന്നും വ്യക്‌തമാണെന്ന് വാദത്തിനിടെ ഹൈക്കോടതി നിരീക്ഷിച്ചു. എന്നാൽ, റുവൈസിന്റെ പിതാവിനെ ചോദ്യം ചെയ്‌തിട്ടും ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും പഠനം പൂർത്തിയാക്കാൻ ഏത് നിബന്ധനകൾ വെച്ചും ജാമ്യം നൽകണമെന്നും റുവൈസിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
ഷഹ്‌നയോട് സുഹൃത്തും സഹപാഠിയുമായ റുവൈസും ബന്ധുക്കളും ചേർന്ന് വിവാഹം കഴിക്കാൻ വലിയ തുക സ്‌ത്രീധനം ചോദിച്ചതാണ് ആത്‍മഹത്യക്ക് കാരണമെന്നാണ് കേസ്. റുവൈസിനെതിരെ ഗുരുതര പരാമർശങ്ങൾ അടങ്ങിയ കുറിപ്പ് റുവൈസിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടുള്ള റിപ്പോർട്ടിനൊപ്പം പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. റുവൈസിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
Most Read| എഫ്‌ബി പോസ്‌റ്റിട്ട ജീവനക്കാരനെ പിരിച്ചുവിട്ടു; നടപടി ശരിവച്ചു കോടതി