തിരുവനന്തപുരം: ആയുർവേദ ഡോക്‌ടർമാർക്ക് ശസ്‌ത്രക്രിയകൾ ചെയ്യാൻ അനുമതി നൽകുന്ന ഉത്തരവിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന അലോപ്പതി ഡോക്‌ടർമാരുടെ സമരം രോഗികളെ ദുരിതത്തിലാക്കുന്നു. അവശരായ രോഗികൾ പോലും ചികിൽസ കിട്ടാതെ മടങ്ങിപ്പോകേണ്ട സാഹചര്യമാണ് മിക്ക ആശുപത്രികളിലും രാവിലെ മുതൽ കാണാൻ കഴിയുന്നത്.
സ്വകാര്യ ആശുപത്രികൾക്ക് പുറമെ സർക്കാർ ആശുപത്രികളിലും സ്‌ഥിതി ഇത് തന്നെയാണ്. ഒപി ബഹിഷ്‌കരിച്ചാണ് ഡോക്‌ടർമാർ പ്രതിഷേധിക്കുന്നത്. ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും എത്തുന്ന മറ്റു ജില്ലകളിൽ നിന്നുള്ള രോഗികളും മടങ്ങിപ്പോകേണ്ട സാഹചര്യമാണുള്ളത്. അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് മാത്രമാണ് ചികിൽസ ലഭിക്കുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര രോഗങ്ങളുമായി എത്തുന്നവരെ ചികിൽസിക്കുമെന്ന് ഡോക്‌ടർമാരുടെ സംഘടന പ്രതിനിധികൾ വ്യക്‌തമാക്കി. ഇവിടെ അത്യാഹിത വിഭാഗം, ഐസിയു എന്നിവ പ്രവർത്തിക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് പണിമുടക്ക് നടക്കുന്നത്.
Read Also: ‘യുഡിഎഫ് അധികാരത്തിൽ വന്നാൽ ലൈഫ് മിഷനും പിരിച്ചുവിടും’; എംഎം ഹസൻ