ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ:ദ മോദി ക്വസ്‌റ്റ്യൻ’, വിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ സമർപ്പിച്ച ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എൻ റാം, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര എന്നിവരുടെ ഹരജിയും, അഭിഭാഷകനായ എംഎൽ ശർമയുടെ ഹരജിയുമാണ് കോടതി ഇന്ന് പരിഗണിക്കുക.
ജസ്‌റ്റിസ് സഞ്‌ജീവ് ഖന്ന, ജസ്‌റ്റിസ് സുന്ദരേഷ് എന്നിവർ ഉൾപ്പെടുന്ന ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്. ഡോക്യുമെന്ററി വിലക്കിയ നടപടി വഞ്ചനാപരവും സ്വേഛാധിപത്യപരവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് അഭിഭാഷകനായ എംഎൽ ശർമ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ട്വീറ്റുകൾ നീക്കുന്നതിന് എതിരെയാണ് പ്രശാന്ത് ഭൂഷൺ, എൻ റാം എന്നിവർ സുപ്രീം കോടതിയെ സമീപിച്ചത്.
വാർത്താ വിതരണ മന്ത്രാലയം ജനുവരി 21ന് പുറപ്പെടുവിച്ച ഡോക്യുമെന്ററി വിലക്കിയുള്ള ഉത്തരവ് ഭരണഘടനാവിരുദ്ധവും ഏകപക്ഷീയവുമാണെന്നാണ് എംഎൽ ശർമയുടെ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഡോക്യുമെന്ററിയുടെ രണ്ടു ഭാഗങ്ങളും കോടതി പരിശോധിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അധികാരത്തിലിരിക്കുന്നവർക്ക് അനുകൂലമല്ല എന്നതുകൊണ്ട് ഡോക്യുമെന്ററി വിലക്കാനാകില്ല. വിലക്ക് ഏർപ്പെടുത്തിയ ഉത്തരവ് പരസ്യപ്പെടുത്തിയില്ല. ഓൺലൈൻ വാർത്താ പോർട്ടലുകളെ ഉൾപ്പടെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട മാർഗരേഖയിലെ ഹൈക്കോടതി സ്‌റ്റേ ചെയ്‌ത വകുപ്പുകൾ ഉപയോഗിച്ചാണ് ഡോക്യുമെന്ററി ലിങ്കുകൾ മാറ്റിയത് തുടങ്ങിയ വാദങ്ങളും ഹരജികളിൽ ഉണ്ട്.
ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിയുടെ പങ്ക് ആരോപിക്കുന്നതാണ് ഡോക്യുമെന്ററി. കലാപത്തിൽ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്നും വംശഹത്യയിൽ കുറ്റവാളിയാണെന്നും ബിബിസി ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്. ഡോക്യുമെന്ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ യൂട്യൂബിനോടും ട്വിറ്ററിനോടും കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധം എന്ന നിലയിൽ കേരളം ഉൾപ്പടെ പ്രതിപക്ഷ-യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു.
Most Read: സംസ്‌ഥാന ബജറ്റ് ഇന്ന്; വരുമാന വർധനവ് ലക്ഷ്യം- നികുതി കൂട്ടിയേക്കും