തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ:ദ മോദി ക്വസ്‌റ്റ്യൻ’ പ്രദർശനത്തിനിടെ തലസ്‌ഥാനത്ത് വീണ്ടും പ്രതിഷേധം. നെടുമങ്ങാട് കച്ചേരി നടയിൽ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡോക്യുമെന്ററി പ്രദർശനം തടയാനെത്തിയ ബിജെപി പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. വനിതാ പ്രവർത്തകർ അടക്കം 16 ബിജെപി പ്രവർത്തകരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കിയത്.
നെടുമങ്ങാട് നഗരസഭാ കൗൺസിലർ ഉൾപ്പെടെയുള്ള പ്രവർത്തകരാണ് അറസ്‌റ്റിലായത്. പ്രദർശനം തുടങ്ങിയപ്പോൾ അമ്പതോളം വരുന്ന ബിജെപി പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. എന്നാൽ, പ്രദർശനം നടക്കുന്ന സ്‌ഥലത്ത് നിന്ന് 100 മീറ്റർ അകലെ വെച്ച് ഇവരെ പോലീസ് തടയുകയായിരുന്നു. അതിനിടെ, വനിതാ പ്രവർത്തകർ പ്രദർശനം നടക്കുന്ന സ്‌ഥലത്ത് എത്തി മുദ്രാവാക്യം വിളിക്കുകയും, പ്രദർശനം തടയാൻ ശ്രമിക്കുകയും ആയിരുന്നു.
അതിനിടെ, പോത്തൻകോടും സമാന സംഭവം ഉണ്ടായി. ബിബിസി ഡോക്യുമെന്ററി പ്രദർശനം തടയാൻ ശ്രമിക്കുന്നതിനിടെ യൂത്ത് കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷത്തിൽ ഏർപ്പെടുകയായിരുന്നു. പോലീസ് ഇടപെട്ടാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. അതേസമയം, രാജ്യത്ത് കൂടുതൽ സർവകലാശാലകളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് വിദ്യാർഥി സംഘടനകൾ.
ഡെൽഹി സർവകലാശാല, അംബേദ്ക്കർ സർവകലാശാല, കൊൽക്കത്തയിലെ പ്രസിഡൻസി സർവകലാശാല എന്നിവിടങ്ങളിലും ഡോക്യുമെന്ററി പ്രദർശനം നടത്തുമെന്ന് എസ്എഫ്ഐ, എൻഎസ്‌യുഐ തുടങ്ങിയ സംഘടനകൾ അറിയിച്ചു. അതിനിടെ, ജാമിയ മിലിയയിൽ സർവകലാശാല അധികൃതരും പോലീസും ചേർന്ന് പ്രദർശനം തടഞ്ഞിരുന്നു. വിദ്യാർഥി നേതാക്കളെ കരുതൽ തടങ്ങളിലേക്ക് മാറ്റിയത് വലിയ പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു.
Most Read: ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കാൻ നീക്കം; ആർഎസ്എസ് ഭരണഘടനയുടെ അടിവേരറുക്കുന്നു- മുഖ്യമന്ത്രി